കുഞ്ഞാലി രക്തസാക്ഷി ദിനാചരണത്തിന് തുടക്കം
തെളിയുന്നത് വി ഡി സതീശന്റെ ഡീലുകൾ: എം വി ജയരാജൻ

കുഞ്ഞാലിയുടെ 57–ാമത് രക്തസാക്ഷി വാർഷിക ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതുയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ ഉദ്ഘാടനംചെയ്യുന്നു
സ്വന്തം ലേഖകൻ
പൂക്കോട്ടുംപാടം
സംസ്ഥാനത്തെ രണ്ടുമാസത്തെ യുഡിഎഫ് ഭരണം തെളിയിക്കുന്നത് വി ഡി സതീശന്റെ ഡീലുകളെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ. പൂക്കോട്ടുംപാടം ചുള്ളിയോട് കുഞ്ഞാലി രക്തസാക്ഷി വാർഷിക ദിനാചരണം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വി ഡി സതീശന്റെ കോൺഗ്രസ്– - ബിജെപി ഡീലും സമ്പത്തിക നേട്ടത്തിനായുള്ള ഡീലുകളും വ്യക്തമായി. ഇടതുപക്ഷ സർക്കാർ ഉപേക്ഷിച്ച പിഎം ശ്രീ പദ്ധതി നടപ്പാക്കുമെന്നാണ് യുഡിഎഫ് നിലപാട്. വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്തി സംഘപരിവാർ അജന്‍ഡ നടപ്പാക്കാൻ തയ്യാറാണെന്നും യുഡിഎഫ് സർക്കാർ രേഖാമൂലം അറിയിച്ചു. ബജറ്റ് പ്രസംഗത്തിലും നയപ്രഖ്യാപന പ്രസംഗത്തിലും കേന്ദ്ര സർക്കാരിനെതിരെ ഒരുവാക്കുപോലും പറഞ്ഞില്ല. ഇതെല്ലാം കോൺഗ്രസ്–- ബിജെപി ഡീലുകൾക്ക് ഉദാഹരണമാണ്. വിഴിഞ്ഞം തുറമുഖം ഓഹരി വിൽപ്പന, ബക്കാർഡി കമ്പനിക്കുള്ള നികുതി ഇളവ് എന്നിവ വി ഡി സതീശന്റെ സാമ്പത്തിക ഡീലാണെന്നും എം വി ജയരാജൻ പറഞ്ഞു. കുഞ്ഞാലി വെടിയേറ്റുവീണ അമരമ്പലം പഞ്ചായത്തിലെ ചുള്ളിയോട് പ്രകടനവും പൊതുയോഗത്തോടെയുമാണ് 57–ാമത് രക്തസാക്ഷി വാർഷിക ദിനാചരണത്തിന് തുടക്കമായത്. അമരമ്പലം ലോക്കൽ സെക്രട്ടറി പി സി നന്ദകുമാർ അധ്യക്ഷനായി. നാസർ കൊളായി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം ഇ പത്മാക്ഷൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി ശിവാത്മജൻ, വി കെ അനന്തകൃഷ്ണൻ, കെ റഹീം, പി ബാലൻ, അമരമ്പലം പഞ്ചായത്ത് മുൻ പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ, യു കേശവൻ എന്നിവർ സംസാരിച്ചു. സംസ്ഥാനത്തെ പവർ കട്ടിനെതിരെ മെഴുകുതിരി കത്തിച്ചും മൊബൈൽ ഫ്ലാഷ് ലൈറ്റ് തെളിച്ചും പ്രതിഷേധിച്ചു. തിങ്കൾ വൈകിട്ട് അഞ്ചിന് നിലമ്പൂർ ചന്തക്കുന്നിൽ പൊതുയോഗം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ ഉദ്ഘാടനംചെയ്യും. ചൊവ്വാഴ്ച കാളികാവിൽ പൊതുയോഗം സംസ്ഥാന കമ്മിറ്റി അംഗം എ എൻ ഷംസീർ ഉദ്ഘാടനംചെയ്യും.









0 comments