കുടുംബശ്രീക്ക് ഓണം കുശാൽ
സദ്യ വിളമ്പി നേടിയത് 16.96 ലക്ഷം

സ്വന്തം ലേഖിക
Published on Aug 31, 2026, 12:00 AM | 1 min read
മലപ്പുറം
നാടൻരുചികളും നാട്ടുവിഭവങ്ങളുമായി എത്തിയ കുടുംബശ്രീ ഓണസദ്യ നാട് ഏറ്റെടുത്തപ്പോൾ ലഭിച്ചത് 16.96 ലക്ഷം രൂപയുടെ വിൽപ്പന. പായസം ഉൾപ്പെടെ 14 വിഭവങ്ങൾ ഉൾക്കൊള്ളുന്ന ഓണസദ്യയ്ക്ക് 180 രൂപയായിരുന്നു വില. 5,520 ഓഡറുകളാണ് ജില്ലയിൽനിന്ന് ലഭിച്ചത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ 15 ബ്ലോക്കുകളിലും സജ്ജമാക്കിയ കോൾസെന്ററുകൾ മുഖേനെയാണ് ഓര്‍ഡറുകൾ സ്വീകരിച്ചത്.
തെരഞ്ഞെടുത്ത 42 കഫേ, റസ്‌റ്റോറന്റ് യൂണിറ്റുകളാണ് ഓണസദ്യ ഒരുക്കിയത്. സ്‌കൂളുകൾ, കോളേജുകൾ, മറ്റ് സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിലെല്ലാം കുടുംബശ്രീ ഓണസദ്യ എത്തി. സദ്യയിലെ പായസങ്ങളുടെ എണ്ണമനുസരിച്ച് വിലയിൽ ചെറിയ മാറ്റമുണ്ടായിരുന്നു.
ഓണം ആഘോഷമാക്കാനുള്ള കുടുംബശ്രീ കിറ്റുകൾക്കും മികച്ച വിൽപ്പന ലഭിച്ചു. 6900 കിറ്റുകൾ വിറ്റതിലൂടെ 35 ലക്ഷം രൂപയാണ് ലഭിച്ചത്. 700 കുടുംബശ്രീ യൂണിറ്റുകളാണ് കിറ്റിലേക്ക് ആവശ്യമായ ഉൽപ്പന്നങ്ങൾ തയ്യാറാക്കിയത്. വിവിധ സിഡിഎസുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം മേളകളിൽ 5000 യൂണിറ്റുകൾ ഭാഗമായി. ജില്ലയിൽ സംഘടിപ്പിച്ച 210 മേളകളിൽനിന്നായി 3.80 കോടി രൂപയാണ് ലഭിച്ചത്. കുടുംബശ്രീ ഫുഡ് ഫെസ്റ്റ് ഉൾപ്പെടുത്തി സംഘടിപ്പിച്ച ജില്ലാതല മേളയിൽനിന്ന് 17 ലക്ഷം രൂപയും ലഭിച്ചു. ജില്ലാ മേളയിൽ വിവിധ ഉൽപ്പന്നങ്ങളുടെ 36 യൂണിറ്റുകൾ പങ്കെടുത്തു. 12 ലക്ഷം രൂപയുടെ വിൽപ്പന നടന്നു. ഏഴ് യൂണിറ്റുകളാണ് ഫുഡ് ഫെസ്റ്റിൽ ഭാഗമായത്. അഞ്ചുലക്ഷം രൂപയുടെ വിൽപ്പനയും നടന്നു. കുടുംബശ്രീ ഓൺലൈൻ വിപണി ‘പോക്കറ്റ് മാർട്ടിൽ’ 100 ഓഡറുകളാണ് ലഭിച്ചത്. 10,000 രൂപയുടെ വിറ്റുവരവുണ്ടായി.










0 comments