ഉത്രാടപ്പാച്ചിലായി

മലപ്പുറം സെന്റ് ജോസഫ് പള്ളിയിൽ നടന്ന ഓണാഘോഷത്തിൽനിന്ന്
സ്വന്തം ലേഖിക
Published on Aug 25, 2026, 12:45 AM | 1 min read
മലപ്പുറം
ആർപ്പുവിളി ഉയർത്തിയും പൂക്കളമിട്ടും അത്തം നാളിൽ തുടങ്ങിയ ആഘോഷങ്ങൾ കലാശക്കൊട്ടിലേക്ക്. ചൊവ്വാഴ്ച നാടും നഗരവും ഉത്രാടപ്പാച്ചിലിന്റെ തിരക്കിലമരും. ഇടവിട്ട് പെയ്യുന്ന മഴയിലും ഓണം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഓരോ മലയാളിയും. സ്ഥാപനങ്ങളിലെയും നാട്ടിലെയും മറ്റും ആഘോഷങ്ങളുടെ ഇടവേളയിലാണ് അവസാനവട്ട ഒരുക്കത്തിനുള്ള സാധനങ്ങൾ വാങ്ങാൻ ആളുകളെത്തുന്നത്. പൂക്കൾക്കും സദ്യയൊരുക്കാനുള്ള വിഭവങ്ങൾക്കും ഓണക്കോടി വാങ്ങാനുമെല്ലാം തിരക്കേറെ. പുത്തൻ ട്രെൻഡുമായി വിപണികളും സജീവമാണ്.
ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓണം സ്‌പെഷ്യൽ വിപണികളും സജീവമാണ്. കുറഞ്ഞ വിലയിൽ എല്ലാവിധ ഉൽപ്പന്നങ്ങളും ഇത്തരം ചെറിയ വിപണികളിൽ ലഭ്യമാണ്. വമ്പൻ ഓഫറുകൾ ഒരുക്കിയാണ് ഷോ റൂമുകളിലെ ഓണം വിപണി. വസ്‌ത്രങ്ങൾ, പലചരക്ക് ഉൽപ്പന്നങ്ങൾ, മധുരപലഹാരങ്ങൾ, പഴവർഗങ്ങൾ, ചെരുപ്പുകൾ, ഗൃഹോപകരണങ്ങൾ എന്നിങ്ങനെ ആവശ്യമുള്ളതെല്ലാം ഓഫറിൽ ഒരുക്കിയിട്ടുണ്ട്.
നാടൻവിഭവങ്ങളുമായി കുടുംബശ്രീ വിപണികളും സജീവം. തദ്ദേശമായി ഉൽപ്പാദിപ്പിച്ച പച്ചക്കറികൾ, പൂക്കൾ, കിഴങ്ങുകൾ, വിവിധയിനം അച്ചാറുകൾ, ധാന്യപൊടികൾ, പലഹാരങ്ങൾ എന്നിവയെല്ലാം കുടുംബശ്രീ വിപണികളിൽ വിൽപ്പനക്കുണ്ട്. ഇത്തവണയും കുത്താമ്പുള്ളി വസ്‌ത്രങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. ടെക്സ്റ്റൈൽസുകളിൽ പ്രത്യേകം സെക്ഷനുകൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ മൽകോട്ടണ്‍, കല്ല്യാണിക്കോട്ടൺ, ടിഷ്യു സിൽക്ക് തുടങ്ങിയവക്കും മികച്ച വിൽപ്പനയുണ്ട്. ഫാബ്രിക് ഷർട്ടുകൾക്കും ആവശ്യക്കാർ ഏറെയാണ്.










0 comments