ദേശീയപാതയിൽ പെരിന്തൽമണ്ണ നഗരത്തിലും റോഡുകൾ തകർന്നു

പെരിന്തൽമണ്ണ
കോഴിക്കോട്–-പാലക്കാട് ദേശീയപാതയിൽ പെരിന്തൽമണ്ണ നഗരത്തിലും റോഡുകൾ തകർന്നത് ഗതാഗതം ദുഷ്കരമാക്കുന്നു. അയിഷ കോംപ്ലക്സ് ബൈപാസ് ജങ്‌ഷൻ, ഗവ. ഹോസ്പിറ്റൽ, പൊന്ന്യാകുർശി എന്നിവിടങ്ങളിലാണ് ദേശീയപാത 966ൽ വലിയ കുഴികൾ രൂപപ്പെട്ടത്. വിവിധ ഇടങ്ങളിലായി റോഡ് തകർന്നുകിടക്കുന്ന അവസ്ഥ നഗരത്തിലൂടെ സഞ്ചരിക്കുന്ന ആയിരക്കണക്കിന് യാത്രക്കാർക്കും വിദ്യാർഥികൾക്കും തൊഴിലാളികൾക്കും ഏറെ പ്രയാസം സൃഷ്ടിക്കുകയും അപകടങ്ങൾക്ക് കാരണമാവുകയുംചെയ്യുന്നു. ഇത് നഗരത്തിലും വാഹനക്കുരുക്കിന് കാരണമാകുന്നു.
അറ്റകുറ്റപ്പണി നടത്താതെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടസ്സംനിൽക്കുന്ന നാഷണൽ ഹൈവേ അതോറിറ്റി എത്രയും പെട്ടെന്ന് റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നും പെരിന്തൽമണ്ണയിലെ ഗതാഗതക്കുരുക്കിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ദേശീയപാതാ അതോറിറ്റി അസി. എക്സിക്യൂട്ടീവ് എൻജിനിയർക്ക് നിവേദനം നൽകി.
ദേശീയപാതയിൽ റോഡ് തകർന്നതുകാരണം അങ്ങാടിപ്പുറം ടൗണിലും വീതികുറഞ്ഞ റെയിൽ മേൽപ്പാലത്തിലും മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് താണ്ടി വാഹനങ്ങൾ പാലക്കാട് ഭാഗത്തേക്ക് പോകാൻ പെരിന്തൽമണ്ണ ടൗണിലെത്തുമ്പോഴാണ് അയിഷ കോംപ്ലക്സ് ജങ്‌ഷൻ, ആശുപത്രി ജങ്‌ഷൻ, പൊന്ന്യാകുർശി എന്നിവിടങ്ങളിലെ റോഡ് തകർച്ചയിൽ അകപ്പെടുന്നത്.










0 comments