അമ്പതോളം മോഷണക്കേസുകളിലെ പ്രതികൾ അറസ്റ്റിൽ

പെരിന്തൽമണ്ണ
ജില്ലയില്‍ ആള്‍ത്താമസമില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്താന്‍ പദ്ധതിയിട്ട രണ്ടുപേര്‍ പിടിയില്‍. അമ്പതിലധികം ഭവനഭേദന കേസുകളിൽ പ്രതികളായ കൊളത്തൂര്‍ കുറുവ കളംതോടന്‍ അബ്ദുള്‍ കരീം (43), വഴിക്കടവ് വാക്കയില്‍ അക്ബര്‍ (55) എന്നിവരാണ് പിടിയിലായത്.
മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട് ജില്ലകളിലായി അമ്പതിലധികം മോഷണക്കേസുകളിൽ ഇവർ പ്രതികളാണ്. പകല്‍ കറങ്ങിനടന്ന് ആള്‍ത്താമസമില്ലാത്ത വീടുകള്‍ കണ്ടുവച്ചശേഷം രാത്രി മോഷണം നടത്തുന്നതാണ് രീതി. ബംഗളൂരു, ആന്ധ്ര, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ കറങ്ങിനടന്ന് ആഡംബരജീവിതം നയിച്ച് പണം ചെലവാക്കും.
അബ്ദുള്‍ കരീമിനെയും കൂട്ടുപ്രതിയായിരുന്ന പുളിയമഠത്തില്‍ അബ്ദുല്‍ ലത്തീഫിനെയും കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കാന്‍ ഉത്തരവിറക്കിയിരുന്നു. ഇതില്‍ അബ്ദുല്‍ ലത്തീഫിനെ നേരത്തേ അറസ്റ്റ് ചെയ്‌തു. അബ്ദുല്‍ കരീം ബംഗളൂരു, ആന്ധ്ര, നേപ്പാൾ എന്നിവിടങ്ങളിലായി ഒളിവില്‍കഴിഞ്ഞ് വരികയായിരുന്നു. അടുത്ത മോഷണത്തിന് പദ്ധതിയിട്ട സംഘം മഞ്ചേരി നറുകര ഭാഗത്ത് ഫ്ലാറ്റെടുത്ത് താമസിച്ചുവരികയായിരുന്നു. ആള്‍ത്താമസമില്ലാത്ത വീടുകളിൽ മോഷണം നടത്താനായിരുന്നു പദ്ധതിയെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു.
അബ്ദുല്‍ കരീമിനെ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിനായി വിയ്യൂര്‍ അതിസുരക്ഷാ ജയിലിലേക്ക് അയക്കും.
പെരിന്തല്‍മണ്ണ ഡിവൈഎസ്‌പി എ പ്രേംജിത്ത്, കൊളത്തൂര്‍ എസ്ഐ ഷിജോ സി തങ്കച്ചന്‍, നിഥിന്‍ ആന്റണി, ഡൻസാഫ് സ്ക്വാഡ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.










0 comments