കാരാഴ്മയിലെ കെട്ടുകാഴ്ചകൾ വർണാഭമായി

വിഷുദിനത്തിൽ ചെന്നിത്തല കാരാഴ്മ ദേവീക്ഷേത്രത്തിൽ അണിനിരന്ന കെട്ടുകാഴ്ചകൾ
മാന്നാർ
ചെന്നിത്തല കാരാഴ്മ ദേവി ക്ഷേത്രത്തിലെ വിഷു ഉത്സവത്തോടനുബന്ധിച്ച് ഒരിപ്രം കരയുടെ ഭീമസേനനും ദ്രൗപദിയും കെട്ടുകാഴ്ചകൾ കാഴ്‌ചകണ്ടത്തിലെത്തി. 1683-ാം നമ്പർ ഒരിപ്രം ശ്രീ ദേവീവിലാസം എൻഎസ്എസ് കരയോഗം ഉടമസ്ഥതയിലുള്ളതാണ് ഈ കെട്ടുകാഴ്ചകൾ. വിഷുദിനത്തിൽ കരചുറ്റി ഭീമനും പാഞ്ചാലിയും കാരാഴ്മ പടിഞ്ഞാറെ ഇലഞ്ഞിത്തറയിലെത്തി ഇവിടെ നിന്ന് കാരാഴ്മ കരക്കാരെത്തി "വെറ്റ പോല" (വെറ്റിലയും പുകയിലയും) നൽകി സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു. വഴിയിലുടനീളം നിലവിളക്ക് തെളിച്ച് കരക്കാർ സ്വീകരണം നൽകി. ഭീമസേനന് പഴക്കുലയും പാഞ്ചാലിക്ക് സാരിയും വിശ്വാസികൾ വഴിപാടായി സമർപ്പിച്ചു. ഹനുമാൻ, തേര്, കുതിര, കെട്ടുകാളകൾ എന്നിവയും ക്ഷേത്രാങ്കണത്തിൽ അണിനിരന്നു. ബുധൻ പുലർച്ചെ അഞ്ച് മുതൽ കാരാഴ്മ ദേവീ ക്ഷേത്രത്തിൽ വിഷുക്കണി ദർശനമുണ്ടായിരുന്നു. വൈകിട്ട് നാലിന് കെട്ടുകാഴ്ചയുടെ മുന്നിൽ എഴുന്നള്ളത്തും അകത്തെഴുന്നള്ളത്ത്, വേലകളി, പള്ളിവേട്ട, ആറാട്ടെഴുന്നള്ളത്ത് എന്നിവ നടത്തി. തുടർന്ന് പത്തനംതിട്ട വേദ കമ്മ്യൂണിക്കേഷൻസിന്റെ ഗാനമേളയും അഞ്ജനത്തിൽ ആറാട്ട് സദ്യ, ആറാട്ട് വരവ്, സേവ എന്നിവയ്ക്ക് ശേഷം കൊടിയിറക്കി.









0 comments