അശരണർക്ക് അക്ഷയപാത്രം മേരിയമ്മ

സ്വന്തം ലേഖകൻ
അമ്പലപ്പുഴ
സ്വന്തം മക്കൾക്കെന്നപോലെ അശരണർക്ക് ഭക്ഷണമൊരുക്കി മേരിയമ്മ. തെരുവിൽ അലയുന്നവരുടെ അഭയകേന്ദ്രമായ പുന്നപ്രയിലെ സർവോദശശാന്തിഭവൻ മാനേജിങ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിന്റെ ഭാര്യ മേരി കഴിഞ്ഞ 28 വർഷമായി നിത്യേന 160 അന്തേവാസികൾക്ക് ഭക്ഷണമൊരുക്കി നൽകുന്നു. മാനസികനില തെറ്റി വീടുവിട്ടിറങ്ങിയവരും ഉപേക്ഷിക്കപ്പെട്ടവരുമായ അന്തേവാസികളെ പരിഭവംകൂടാതെ പരിചരിക്കാനും അന്തേവാസികൾ സ്‌നേഹത്തോടെ വിളിക്കുന്ന മേരിയമ്മ എന്നുമുണ്ട്. സ്‌ത്രീകളായ അന്തേവാസികളെ കുളിപ്പിക്കുന്നതുൾപ്പെടെ മേരിയമ്മ നിത്യേന ഏറ്റെടുത്തുചെയ്യാറുമുണ്ട്. പുലർച്ചെ അടുക്കളയിൽ കയറിയാൽ മൂന്നോ നാലോ കൂട്ടം കറികൾ ഉൾപ്പടെ തയ്യാറാക്കിയശേഷമേ വിശ്രമമുള്ളൂ. സഹായത്തിന് മറ്റുള്ളവർ ഉണ്ടെങ്കിലും മേരിയുടെ കൈപ്പുണ്യം ഭക്ഷണത്തിലും വേണമെന്ന് നിർബന്ധം. അന്തേവാസികളുടെ പരിചരണവും മേൽനോട്ടവുമെല്ലാം മേരിയമ്മ നേരിട്ടാണ്. 1997 ജനുവരി 30നാണ് മാത്യു ആൽബിൻ തെരുവിൽ അലയുന്നവർക്ക് അഭയകേന്ദ്രമായി ശാന്തിഭവൻ ആരംഭിച്ചത്. വിയാനി തീരത്തെ ചെറിയൊരു ഷെഡിലായിരുന്നു തുടക്കം. അന്ന് ഭർത്താവിന്റെ വലംകൈയായി ഒപ്പം ചേർന്ന മേരി ഇന്നും അശരണർക്കായി ജീവിക്കുകയാണ്.










0 comments