ചിറയ്‌ക്കൽ ക്ഷേത്ര മോഷണം
കീഴ്‌ശാന്തിയെ കസ്‌റ്റഡിയിൽ വാങ്ങും

പ്രതി ശശിധരൻ
തണ്ണീർമുക്കം
കണ്ണങ്കര ചിറയ്‌ക്കൽ ഗൗരീശങ്കര ക്ഷേത്രത്തിലെ നാലുപവൻ ആഭരണം മോഷ്ടിച്ച കേസിൽ അറസ്‌റ്റിലായ കീഴ്‌ശാന്തിയെ കസ്‌റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും. ഇത്തരം കുറ്റകൃത്യത്തിൽ ഇയാൾ നേരത്തേ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയമുള്ളതായി മുഹമ്മ പൊലീസ് അറിയിച്ചു. ചൊവ്വയോ ബുധനോ കസ്‌റ്റഡിയിൽ വാങ്ങും. മോഷണത്തെ തുടർന്ന് ഒളിവിലായിരുന്ന കീഴ്‌ശാന്തി തമിഴ്നാട് പഴനി സ്വദേശി ശശിധരനാണ് കഴിഞ്ഞ ദിവസം മുഹമ്മ പൊലീസിന്റെ പിടിയിലായത്. പ്രതിയെ സൈബർസെല്ലിന്റെ സഹായത്തോടെ മലപ്പുറം മഞ്ചേരിയിൽനിന്ന് കണ്ടെത്തിയാണ് അറസ്റ്റ് ചെയ്‌തത്. ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന 16.5 ഗ്രാമുള്ള മുത്തുമാലയും 16 ഗ്രാമുള്ള ഷോമാലയും ഉൾപ്പെടെ 32 ഗ്രാം സ്വർണാഭരണമാണ് മോഷണം പോയത്. കീഴ്‌ശാന്തിയായി ജോലി ചെയ്തിരുന്ന ഇയാൾ 2025 ഡിസംബർ 31-ന് വൈകിട്ട് മേൽശാന്തി ശ്രീകോവിൽ അടച്ചുപോയ സമയത്ത് ഉള്ളിൽ കടന്ന് മോഷ്ടിച്ചെന്നാണ് കേസ്. മോഷണശേഷം മൊബൈൽഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി. മുഹമ്മ എസ്ഐ ഉണ്ണിക്കൃഷ്ണൻ, എഎസ്ഐ എസ് ശ്യാംകുമാർ, സിപിഒ ജഗദീഷ്, ഡ്രൈവർ അജിത് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാൾ റിമാൻഡിലാണ്.









0 comments