ഇറിഡിയം തട്ടിപ്പ്
കാണാമറയത്ത് വമ്പൻമാർ; അന്വേഷണം തമിഴ്‌നാട്ടിലേക്ക്

ആലപ്പുഴ
ഇറിഡിയം ലോഹക്കച്ചവടത്തിൽ വൻലാഭം വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയതിന് പിന്നിൽ തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള വൻ സംഘം. പ്രതികളുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകളും ഡിജിറ്റൽ തെളിവുകളും പരിശോധിച്ച് തമിഴ്‌നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ 250 ഓളം പേർക്ക് ഇറിഡിയത്തിന്റെ പേരിൽ നടന്ന പല തട്ടിപ്പുകളിൽ പണം നഷ്‌ടമായതായും വിവരംലഭിച്ചിരുന്നു. ഇതോടെയാണ് സൈബർ വിദഗ്‌ധരെ അടക്കം ഉൾപ്പെടുത്തി പൊലീസ് അന്വേഷകസംഘം വിപുലപ്പെടുത്തിയത്. ഹരിപ്പാട് വെട്ടുവേനി സ്വദേശിയിൽനിന്ന് 75.6 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുൻകൂർ ജാമ്യം നേടിയ പ്രതികൾ ജാമ്യവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ബുധനാഴ്‌ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായിരുന്നു. ഇവരിൽനിന്ന് തമിഴ്‌നാട് ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘാംഗങ്ങളുടെ നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. നൽകുന്ന തുകയ്‌ക്ക് നാസയിൽനിന്ന് ഇറിഡിയം വാങ്ങി നൽകാമെന്നും ഇരട്ടിവിലയ്‌ക്ക് മറിച്ചുവിൽക്കാമെന്നും വിശ്വസിപ്പിച്ച് ഹരിപ്പാട് സ്വദേശിയുടെ പണം തട്ടിയ തിരുവനന്തപുരം സ്വദേശിനി സുലഭയുടെ നേതൃത്വത്തിലുള്ള സംഘം നിരവധി പേരിൽനിന്നായി 10 കോടിയോളം രൂപ തട്ടിയതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഇവർക്കെതിരെ മറ്റ് പരാതികളൊന്നും ലഭിച്ചിട്ടില്ല. പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുന്നതിലൂടെ പണം നഷ്‌ടമായ മറ്റുള്ളവരുടെ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷകസംഘം.










0 comments