വിഷരഹിത വിഷുക്കണിയുമായി കഞ്ഞിക്കുഴിയിലെ കർഷകർ

തിരുവിഴ ജങ്ഷനിൽ വിഷുക്കണി കിറ്റ് വിൽപ്പന മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു
കഞ്ഞിക്കുഴി
വിഷുവിന് കണിയൊരുക്കാൻ പച്ചക്കറികളും പഴവർഗങ്ങളുമായി കിറ്റു തയ്യാറാക്കി കഞ്ഞിക്കുഴിയിലെ കർഷകർ. സംസ്ഥാന കർഷക അവാർഡ് ജേതാവ് കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാർഡിൽ പാപ്പറമ്പിൽ സാനു മോൻ 450 രൂപ നിരക്കിലാണ് വിഷുക്കണി കിറ്റ് വിപണിയിലിറക്കിയത്. മന്ത്രി പി പ്രസാദ് ആദ്യവിൽപ്പന നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം സന്തോഷ് കുമാർ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലജിതാ തിലകൻ , സ്ഥിരംസമിതി അധ്യക്ഷരായ ബി ബൈരഞ്ചിത്ത്, ജി മുരളി, പഞ്ചായത്തംഗങ്ങളായ പി മുരളി, പി എസ് ശ്രീലത, എം കെ സജി , സജിത ബൈജു , കർമസേന കൺവീനർ ജി ഉദയപ്പൻ എന്നിവർ പങ്കെടുത്തു. ആവശ്യക്കാർക്ക് കൃഷ്ണ വിഗ്രഹമുൾപ്പെടെയാണ് കണിക്കിറ്റ് നൽകിയത്. ദേശീയ പാതയിൽ തിരുവിഴ ജങ്‌ഷനിലുള്ള വിപണന കേന്ദ്രത്തിലായിരുന്നു വിൽപ്പന. കഞ്ഞിക്കുഴിയുടെ ചൊരിമണലിൽ ഉൽപ്പാദിപ്പിച്ച കണിവെള്ളരിയും കുഞ്ഞൻമത്തനുമൊക്കെ നല്ല വിലയ്ക്ക് വിറ്റഴിച്ച സന്തോഷത്തിലാണ് കർഷകർ. കാലാവസ്ഥ അനുകൂലമല്ലാതിരുന്നതിനാൽ ഉൽപ്പാദനം കുറവായിരുന്നു. മുൻകൂർ പണം നൽകി മൊത്ത കച്ചവടക്കാർ കർഷകരുടെ ഉൽപ്പന്നങ്ങൾ സംഭരിച്ചതും ആശ്വാസമായി. പഞ്ചായത്തും കൃഷിഭവനും വിപണിയുറപ്പാക്കി കർഷകർക്ക് സഹായവുമായി ഒപ്പമുണ്ടായിരുന്നു. കർഷക കൂട്ടായ്മയായ കഞ്ഞിക്കുഴി പച്ചക്കറി ക്ലസ്റ്ററും മുൻകൂർ ബുക്കിങ്ങിൽ കണിക്കൊന്ന പൂവ് ഉൾപ്പെടെയുള്ള വിഷുക്കണി കിറ്റ് നൽകിയിരുന്നു.









0 comments