അമ്പലപ്പുഴ ക്ഷേത്രത്തിൽ അമിനിറ്റി സെന്റർ നിർമിക്കുന്നു

അമ്പലപ്പുഴ
അമ്പലപ്പുഴ ക്ഷേത്രാങ്കണത്തിൽ അഞ്ചുകോടി രൂപ ചെലവിൽ അമിനിറ്റി സെന്റർ ഒരുങ്ങുന്നു. രണ്ട് നിലയിലായി 17,300 -ചതുരശ്ര അടിയിൽ പൂർത്തിയാക്കുന്ന സെന്ററിന്റെ താഴത്തെ നിലയിൽ ഒമ്പത് ഡീലക്‌സ് മുറികളും ഒരു സ്യൂട്ട് മുറിയും, മുകൾനിലയിൽ 11 ഡീലക്‌സ് മുറിയും ഒരു സ്യൂട്ട് മുറിയുമാണ് ഉണ്ടാകുക. വിശാലമായ പാർക്കിങ് സൗകര്യത്തിന് പുറമെ സ്‌ത്രീകൾക്കും പുരുഷന്മാർക്കുമായ പ്രത്യേക ഡോർമെറ്ററികൾ, സ്‌റ്റോറേജ്, ശുചിമുറി സംവിധാനവുമുണ്ടാകും. അമ്പലപ്പുഴ ക്ഷേത്ര ദർശനത്തിന് ദൂരദേശത്തുനിന്ന് എത്തുന്നവർക്കുൾപ്പെടെ മെച്ചപ്പെട്ട താമസസൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് അമിനിറ്റി സെന്റർ സെന്റർ ഒരുക്കുന്നത്. ക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറെ ഭാഗത്തുള്ള ദേവസ്വം സത്രം പൊളിച്ചുനീക്കിയാകും സെന്റർ നിർമിക്കുക. എച്ച് സലാംഎംഎൽഎ പൊതുമരാമത്തുമന്ത്രി മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ടതിനെത്തുടർന്നാണ് അമിനിറ്റി സെന്ററിന് ജീവൻവച്ചത്. ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളുടെ ഭാഗമായുള്ള കലാപരിപാടികൾ അരങ്ങേറുന്ന സ്‌റ്റേജും ഓപ്പൺ എയർ ഓഡിറ്റോറിയവും പുനർനിർമിക്കും. അഞ്ചുകോടിക്ക് പുറമെ ബജറ്റ് ഫണ്ടിൽനിന്ന് ഒരുകോടി രൂപയാണ് ഇതിനായി അനുവദിച്ചത്.പൊതുമരാമത്തുവകുപ്പിൽനിന്ന് അനുവദിച്ച അഞ്ചുകോടി രൂപ ഉപയോഗിച്ചുള്ള കെട്ടിടത്തിന്റെ നിർമാണച്ചുമതല കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷനാണ്. നിർമാണപ്രവർത്തനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് അംഗം അഡ്വ. എ അജിത്കുമാറിന്റെ അധ്യക്ഷതയിൽ എംഎൽഎ യോഗം വിളിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലൻ, അംഗങ്ങളായ സുഷമ രാജീവ്, ദേവസ്വം അസിസ്‌റ്റന്റ് കമീഷണർ എം എം നിഖിൽലാൽ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അജിത്ത്, ദേവസ്വം എക്‌സിക്യൂട്ടീവ് എൻജിനിയർ (മാവേലിക്കര) ഗീത ഗോപാലകൃഷ്‌ണൻ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർ എ നിഹാൽ, അസി. എൻജിനിയർ മധു, ടൂറിസം അസിസ്‌റ്റന്റ് എൻജിനിയർ എസ് വിമൽകുമാർ, കിഡ്ക് പ്രോജക്‌ട് എൻജിനിയർ ശിൽപ്പ എന്നിവർ പങ്കെടുത്തു.









0 comments