മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ദുരിതത്തിൽ
സൗജന്യ റേഷനും മുടക്കി യുഡിഎഫ് സർക്കാർ

കൊച്ചി
ട്രോളിങ് നിരോധനകാലത്ത് മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാകുന്ന സൗജന്യ റേഷൻ വിതരണവും മുടക്കി യുഡിഎഫ് സർക്കാർ. ട്രോളിങ് നിരോധനം തുടങ്ങി 20 ദിവസമായിട്ടും തൊഴിലാളികൾക്ക് റേഷൻ ലഭിച്ചില്ല.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കൃത്യമായി വിതരണംചെയ്തിരുന്ന റേഷനാണ് ഇത്തവണ സർക്കാരിന്റെ അലംഭാവംമൂലം മുടങ്ങിയത്. ഇതോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ദുരിതത്തിലായി. മത്സ്യത്തൊഴിലാളികളും മത്സ്യഅനുബന്ധ തൊഴിലാളികളും പീലിങ് തൊഴിലാളികളും ഉൾപ്പെടെ 3,909 പേർക്കാണ് ജില്ലയിൽ ജൂൺ, ജൂലൈ മാസങ്ങളിൽ സൗജന്യ റേഷന് അർഹത. കഴിഞ്ഞവർഷം 4205 കുടുംബങ്ങൾക്കാണ് ആനുകൂല്യം കിട്ടിയത്. ട്രോളിങ് നിരോധനത്തെ തുടർന്ന് തൊഴിൽ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ആശ്വാസമായാണ് സർക്കാർ എല്ലാവർഷവും റേഷൻ സൗജന്യമായി നൽകുന്നത്.
ഫിഷറീസ് വകുപ്പ് റേഷൻ ലഭിക്കേണ്ട തൊഴിലാളികളുടെ പട്ടിക സിവിൽ സപ്ലൈസിന് നൽകും. തുടർന്ന് സിവിൽ സപ്ലൈസ് വകുപ്പ് റേഷൻ കടകൾ മുഖേനയാണ് വിതരണം. കഴിഞ്ഞവർഷം ജൂൺ 12ന് പട്ടിക കൈമാറി ഉടൻതന്നെ വിതരണം ആരംഭിച്ചിരുന്നു. ഇത്തവണ ട്രോളിങ് നിരോധനം തുടങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ഫിഷറീസ് വകുപ്പ് പട്ടിക നൽകിയത്. നടപടി പൂർത്തിയാക്കി വിതരണം ആരംഭിക്കാൻ ഇനിയും ദിവസങ്ങളെടുക്കും. മോശം കാലാവസ്ഥയും ഇന്ധനക്ഷാമവും കാരണം മീന്‍പിടിത്തം ഇക്കുറി കുറവായിരുന്നു. ഒപ്പം ട്രോളിങ് നിരോധനംകൂടി എത്തിയതോടെ തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയിലാണ്.











0 comments