കിഴക്കന്പലം ബസ്‌സ്‌റ്റാൻഡ് പൂട്ടില്ല; രാപകൽസമരം അവസാനിച്ചു

കിഴക്കമ്പലം
ബസ്‌സ്റ്റാൻഡ് പൂട്ടിയതിനെതിരെ കിഴക്കന്പലം പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങൾ നടത്തിവന്ന രാപകൽസമരം അവസാനിച്ചു. കലക്ടറുടെ നിർദേശപ്രകാരം എഡിഎം വിനോദ് രാജ് നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ബുധനാഴ്ച സമരപ്പന്തലിലെത്തിയ ചർച്ചയിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ബസ്‌സ്റ്റാൻഡ് പൂട്ടില്ലെന്ന് തീരുമാനിച്ചു.
ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി അടിയന്തരമായി വിളിച്ചുചേർക്കും. ബസ്‌സ്‌റ്റാൻഡിലെ കെട്ടിടത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് എംഎൽഎയെയും മറ്റു രാഷ്ട്രീയ പാർടി പ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ചർച്ച നടത്താനും തീരുമാനിച്ചു.
അഞ്ചുദിവസം ബസ്‌സ്‌റ്റാൻഡ് പൂട്ടിയിട്ടും നിർമാണപ്രവർത്തനങ്ങൾ നടത്തിയിട്ടില്ല. നിർമാണപ്രവർത്തനങ്ങൾ നടത്താൻ സ്റ്റാൻഡ് അടച്ചിടേണ്ട കാര്യവുമില്ല.
സമീപപ്രദേശങ്ങളിലെ അഞ്ച് സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിനു പേരാണ് സ്റ്റാൻഡ് അടച്ചതോടെ ദുരിതത്തിലായത്. പഞ്ചായത്തംഗങ്ങളായ സജി പോൾ, സബിത അലിയാർ, സന്തോഷ് അഞ്ചാദി, പി കെ മഞ്ജു, ഷൈബി സുഗതൻ, ഷിബി ബിനോയി, മെയ്‌മോൾ മത്തായി എന്നിവരാണ് സമരം നടത്തിയത്.










0 comments