കർഷകസംഘം ജില്ലാ സമ്മേളനത്തിന് റാലിയോടെ തുടക്കം

കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പെരുമ്പാവൂരിൽ നടന്ന കർഷക മാർച്ച്
പെരുമ്പാവൂർ
കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന് കർഷകറാലിയോടെ പെരുമ്പാവൂരിൽ ഉജ്വല തുടക്കം. അങ്കമാലിയിൽ എ പി കുര്യൻ സ്മൃതി മണ്ഡപത്തിൽനിന്ന് കെ വി ഏലിയാസ് നയിച്ച പതാകജാഥയും തൃപ്പൂണിത്തുറ ടി കെ രാമകൃഷ്ണൻ സ്മൃതി മണ്ഡപത്തിൽനിന്ന് കെ എ അജേഷ് നയിച്ച കൊടിമരജാഥയും താലൂക്കാശുപത്രി ജങ്ഷനിൽ സംഗമിച്ചു.
പൊതുസമ്മേളനവേദിയായ വി എസ് അച്യുതാനന്ദൻ നഗറിൽ (മുനിസിപ്പൽ സ്റ്റേഡിയം) സംഘാടകസമിതി ചെയർമാൻ എൻ സി മോഹനൻ പതാക ഉയർത്തി. അഖിലേന്ത്യാ കിസാൻ സഭ വൈസ് പ്രസിഡന്റ് ഇ പി ജയരാജൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ആർ അനിൽകുമാർ അധ്യക്ഷനായി. സി എം അബ്ദുൽ കരീം സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പി എം ഇസ്മയിൽ, ജില്ലാ സെക്രട്ടറി എം സി സുരേന്ദ്രൻ, അഖിലേന്ത്യാ എക്സിക്യൂട്ടീവ് അംഗം കെ തുളസി, ജില്ലാ ട്രഷറർ എം കെ ബാബു, കെ കെ ഷിബു, കെ വി ഏലിയാസ്, പി കെ സോമൻ, ഏരിയ സെക്രട്ടറി ഇ വി ജോർജ്, പ്രസിഡന്റ് പി എസ് മണി എന്നിവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനം ശനി, ഞായർ ദിവസങ്ങളിലായി കോടിയേരി ബാലകൃഷ്ണൻ നഗറിൽ (ഫാസ് ഓഡിറ്റോറിയം) നടക്കും. ശനി രാവിലെ 10ന് കിസാൻസഭ കേന്ദ്ര കമ്മിറ്റി അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യും. 300 പ്രതിനിധികൾ പങ്കെടുക്കും.
കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം അഖിലേന്ത്യാ കിസാൻ സഭ വൈസ് പ്രസിഡന്റ്
ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു
കേന്ദ്രനയങ്ങൾ കൃഷിക്കാരെ ബാധിക്കുന്നു: ഇ പി ജയരാജൻ
പെരുന്പാവൂർ
കേന്ദ്രസർക്കാരിന്റെ ഇറക്കുമതി നയങ്ങൾ കൃഷിക്കാരെയാണ് ഏറ്റവും ദോഷകരമായി ബാധിക്കുകയെന്ന് അഖിലേന്ത്യാ കിസാൻസഭ വൈസ് പ്രസിഡന്റ് ഇ പി ജയരാജൻ. കാർഷിക സബ്സിഡികൾപോലും കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു. കേരളത്തിന്റെ കാർഷിക ഗവേഷണങ്ങൾ കാലികമായി വികസിപ്പിക്കുകയും വിളകൾക്ക് കേന്ദ്രസർക്കാർ ന്യായവില നൽകി സംഭരിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ പി ജയരാജൻ.
കഴിഞ്ഞ 10 വർഷം ഭരിച്ച എൽഡിഎഫ് സർക്കാർ കേരളത്തിൽ വൻപുരോഗതിയാണ് ഉണ്ടാക്കിയത്. എന്നാൽ നിലവിലുള്ള യുഡിഎഫ് സർക്കാരിന് ജനക്ഷേമത്തിൽ വ്യക്തമായ നിലപാടോ മുഖ്യമന്ത്രി വി ഡി സതീശന് വികസനത്തെക്കുറിച്ച് ധാരണയോ വാക്കുകളിൽ സത്യസന്ധതയോ ഇല്ല. ഈ അവസ്ഥകളിൽനിന്ന് കരകയറാൻ ജനങ്ങൾ സംഘടിക്കണമെന്നും അദ്ദേഹം പറഞ്ഞു.









0 comments