ബിഹാറിൽ വിദ്യാർഥികൾക്ക് നൽകിയ ഉച്ചഭക്ഷണത്തിൽ പുഴുക്കൾ

വിദ്യാര്‍ഥികള്‍ പുഴുക്കള്‍ നിറഞ്ഞ ഭക്ഷണം കളയുന്നു Photo: NDTV
പട്ന: ബിഹാറിൽ വിദ്യാർഥികൾക്ക് നൽകിയ ഉച്ചഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തി. 75 ഓളം സ്കൂളിൽ വിതരണം ചെയ്ത ഭക്ഷണത്തിലാണ് പുഴുക്കളെ കണ്ടെത്തിയത്. ബിഹാറിലെ അർവാൽ ജില്ലയിൽ സർക്കാർ സ്കൂളുകളിലാണ് പുഴുക്കൾ നിറഞ്ഞ ഭക്ഷണം നൽകിയത്. പുഴുക്കളെ കണ്ടെത്തിയതിനെ തുടർന്ന് കഴിക്കാതെ വിദ്യാർഥികൾ ഭക്ഷണം കളയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇതോടെ സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നു.
അർവാലിൽ ഉച്ചഭക്ഷണ വിതരണം ‘റോയൽ മാനവ് മിത്ര സേവാ സമിതി’ എന്ന ഏജൻസിക്കായിരുന്നു. ചൊവ്വാഴ്ച ഏജൻസി ചോറും സോയാബീനും ഉരുളക്കിഴങ്ങും ചേർത്ത കറിയുമാണ് വിദ്യാർഥികൾക്ക് വിതരണം ചെയ്തത്. എന്നാൽ കറിയിലും ചോറിലും പുഴുക്കളെ കണ്ടെത്തുകയായിരുന്നു. ഭക്ഷണത്തിലെ പുഴുക്കളെ വിദ്യാർഥികൾ ചൂണ്ടിക്കാണിക്കുന്നതും പ്രചരിക്കുന്ന വീഡിയോയിൽ കാണാം. ഇതോടെ വിദ്യാർഥികൾ പരാതിയുമായി രംഗത്തെത്തി. വ്യാപക പ്രതിഷേധം ഉയർന്നതോടെ അടിയന്തര അന്വേഷണം നടത്താൻ ഉത്തരവിട്ടു.
അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയാൽ ഏജൻസിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അർവാൽ വിദ്യാഭ്യാസ ഓഫീസർ അസ്ഗർ ഹുസൈൻ വ്യക്തമാക്കി. വിദ്യാർഥികളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









0 comments