പുന്നമടക്കായലിൽ ആവേശപ്പോരാട്ടം; ഇന്ന് നെഹ്റു ട്രോഫി വള്ളംകളി

ആലപ്പുഴ : പുന്നമടക്കായലിൽ ആവേശത്തിന്റെ ഓളത്തിരയിളക്കി ഇന്ന് 72ാമത് നെഹ്റു ട്രോഫി വള്ളംകളി. വിവിധ വിഭാഗങ്ങളിൽ നിന്നായി 71 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. 22 വള്ളങ്ങൾ ചുണ്ടൻ വിഭാഗത്തിൽ നിന്നിറങ്ങും. ചുരുളൻ -2, ഇരുട്ടുകുത്തി എ -3, ഇരുട്ടുകുത്തി ബി - 16, ഇരുട്ടുകുത്തി സി - 14, വെപ്പ് എ - 5, വെപ്പ് ബി - 4 എന്നിങ്ങനെയാണ് മറ്റു വള്ളങ്ങളുടെ എണ്ണം. വള്ളം തുഴയുന്ന വേഴാമ്പലാണ് വർഷത്തെ നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം.
ചെറുവള്ളങ്ങളുടെ ഹീറ്റ്സോടെ രാവിലെ 11നാണ് മത്സരങ്ങൾ തുടങ്ങുന്നത്. ഉച്ചകഴിഞ്ഞാണ് ഓളപ്പരപ്പിൽ ആവേശമുയർത്തി ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ നടക്കുക. ആദ്യ നാല് ഹീറ്റ്സുകളിൽ നാല്, അഞ്ച് - ആറ് ഹീറ്റ്സുകളിൽ മൂന്നു വീതവും ചുണ്ടൻ വള്ളങ്ങൾ മത്സരത്തിനിറങ്ങും. ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും വൈകുന്നേരമാണ്. ഉദ്ഘാടനശേഷം മത്സരത്തിൽ പങ്കെടുക്കുന്ന വള്ളങ്ങളുടെ മാസ്ഡ്രിൽ നടക്കും. വൈകുന്നേരം നാല് മണിയോടെ ഫൈനൽ മത്സരങ്ങൾ ആരംഭിക്കും.
ഇന്ന് ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മുൻ നിശ്ചയപ്രകാരം പൊതുപരീക്ഷകൾ നടക്കും. രാവിലെ ഒൻപത് മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ട്. ഔദ്യോഗിക ബോട്ടുകൾ അല്ലാതെ മറ്റ് ബോട്ടുകൾക്ക് ഇന്ന് ട്രാക്കിന്റെ ഭാഗത്തേക്കോ കനാലിലേക്കോ പ്രവേശനമില്ല. നിയമപ്രകാരം രണ്ട് കിലോമീറ്റർ ചുറ്റളവിൽ താല്കാലിക റെഡ് സോണായി പ്രഖ്യാപിച്ചതിനാൽ ഡ്രോൺ നിയന്ത്രണവുമുണ്ട്. അനുമതിയില്ലാത്ത ഡ്രോണുകൾ പറത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.









0 comments