പൊലീസുകാരനിൽനിന്ന് പണം തട്ടിയ കേസ് ; സ്പാ ജീവനക്കാരി അറസ്‌റ്റിൽ , എസ്‌ഐക്കായി അന്വേഷണം

കൊച്ചി
മാല മോഷ്ടിച്ചെന്നും വിവരം ഭാര്യയെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി പൊലീസുകാരനില്‍നിന്ന് നാല് ലക്ഷം രൂപ തട്ടിയ കേസിൽ സ്‌പാ ജീവനക്കാരി അറസ്‌റ്റിൽ. വൈക്കം സ്വദേശിനി രമ്യയെയാണ് പാലാരിവട്ടം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. തൈക്കൂടത്ത് ഒളിവിൽ കഴിയുകയായിരുന്നു രമ്യ. രണ്ടാംപ്രതിയായ സ്പാ നടത്തിപ്പുകാരന്‍ വാത്തുരുത്തി മത്സ്യപുരി രാമേശ്വരം പുള്ളിവീട്ടിൽ പി എസ് ഷിഹാമിനെ ഞായറാഴ്‌ച അറസ്‌റ്റ് ചെയ്‌തിരുന്നു.
ഒന്നാംപ്രതി പാലാരിവട്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ കെ കെ ബൈജു (53) ഒളിവിലാണ്. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. കെ കെ ബൈജുവിനെ കഴിഞ്ഞദിവസം സസ്‌പെൻഡ് ചെയ്‌തിരുന്നു. കേസിൽ ഒന്നാംപ്രതിയാക്കി എസിപി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യയാണ് സസ്‌പെന്‍ഡ് ചെയ്തത്.
സെപ്തംബറിലാണ് കേസിനാസ്‌പദമായ സംഭവം. പാലാരിവട്ടം റോയല്‍ വെല്‍നസ് സ്പായില്‍ പോയിവന്ന പൊലീസുകാരനെ രമ്യ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തന്റെ മാല പൊലീസുകാരൻ മോഷ്ടിച്ചെന്നും ആറരലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. പൊലീസുകാരന്‍ നിഷേധിച്ചതോടെ പാലാരിവട്ടം സ്റ്റേഷനിലെത്തി രമ്യ പരാതി നല്‍കി. ഇതിനിടെ, സ്‌പാ നടത്തിപ്പുകാരൻ ഷിഹാം പൊലീസുകാരനെ ഫോണില്‍ വിളിച്ച് സ്പായില്‍ വന്നതും മാല മോഷ്ടിച്ചതും ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് എസ്‌ഐ ബൈജു വിഷയത്തിലിടപെട്ട് നാലുലക്ഷം രൂപ വാങ്ങി കേസ് ഒതുക്കിത്തീര്‍ക്കുകയായിരുന്നു. വിവരം രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ സിപിഒയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തത്.







0 comments