‘കാമ്പ്രത്ത് ഫാമി’ലെ യുവകർഷകൻ

പൊഴുതന മീഞ്ചാലിലെ ഹാഷിഖിന്റെ കാമ്പ്രത്ത് ഫാമിൽ കാണാനും പഠിക്കാനും ഏറെയുണ്ട്. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ നിറഞ്ഞോടുന്ന ‘കാമ്പ്രത്ത് ഫാംസി’ന്റെ നേട്ടങ്ങളിലെ പൊൻതൂവലയായി ഹാഷിഖിനുള്ള സംസ്ഥാന സർക്കാരിന്റെ യുവകർഷക പുരസ്‌കാരം. മണ്ണിനോടും പ്രകൃതിയോടും ചേർന്നാണ് ഇൗ യുവാവിന്റെ ജീവിതം. കംപ്യൂട്ടർ ഹാർഡ്‌വെയറിൽ പോളി ഡിപ്ലോമ നേടിയിട്ടും ആധുനിക തൊഴിൽവഴികൾ ഉപേക്ഷിച്ച് കൃഷിയെ നെഞ്ചേറ്റിയതാണ്. രണ്ട് ഏക്കറിൽ സമ്മിശ്ര കൃഷിയാണ്. കാപ്പി, കുരുമുളക്, തെങ്ങ്, കമുക്, ജാതി, വിവിധയിനം വാഴ, കാബേജ്, ബ്രോക്കൊളി, കോളിഫ്ലവർ, പയർ, പച്ചമുളക്, തക്കാളി, വഴുതന, വെണ്ട, പാവയ്ക്ക, വെള്ളരി, ചീര, ഇഞ്ചി, മഞ്ഞൾ, ഏലം, മാങ്ങ, ചക്ക, പപ്പായ, പേരയ്ക്ക, റമ്പൂട്ടാൻ, നാരങ്ങ, സപ്പോട്ട, അവക്കാഡോ, മാങ്കോസ്റ്റീൻ, സ്റ്റാർ ഫ്രൂട്ട്, പാഷൻ ഫ്രൂട്ട്, സീഡ് ലെസ് ലെമൺ, അരിനെല്ലിക്ക ഇങ്ങനെ നീളും വിളകളുടെ പട്ടിക. റോസ്, ചെണ്ടുമല്ലി പൂവുകളും ഫാമിന് ഭംഗിപകരുന്നു. കറവപ്പശുക്കൾ, എരുമകൾ, മലബാരി ആടുകൾ, മുയലുകൾ, നാടൻ കോഴികൾ, താറാവുകൾ, അരയന്നങ്ങൾ, അലങ്കാരപക്ഷികൾ എന്നിവയുടെ പരിപാലനവുമുണ്ട്. പടിഞ്ഞാറത്തറയിൽ മൂന്ന് ഏക്കർ പാട്ടത്തിനെടുത്ത് തീറ്റപ്പുല്ലും പച്ചക്കറിയും വാഴയും കൃഷിചെയ്യുന്നു. ജൈവ വളങ്ങൾ, ചാണക വളം, കമ്പോസ്റ്റ് തുടങ്ങിയ പ്രകൃതിസൗഹൃദ മാർഗങ്ങളാണ് പിന്തുടരുന്നത്. ഫാമിലെ ജൈവമാലിന്യങ്ങളും ചാണകവും ഉപയോഗിച്ച് ബയോഗ്യാസ് പ്ലാന്റും പ്രവർത്തിപ്പിക്കുന്നു. വന്യമൃഗങ്ങളുടെശല്യം പ്രതിരോധിക്കാൻ ജൈവവേലിയുമുണ്ട്. മികച്ച ജൈവ കർഷകനുള്ള ‘കർഷകതിലക്’ അവാർഡും ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ യുവകർഷകനുള്ള പുരസ്‌കാരവും ഇൗ മുപ്പത്തിയഞ്ചുകാരനെ തേടിയെത്തിയിട്ടുണ്ട്. ഡിവൈഎഫ്ഐ പൊഴുതന മേഖലാ ജോയിന്റ് സെക്രട്ടറിയും സിപിഐ എം പൊഴുതന നോർത്ത് ബ്രാഞ്ച് അംഗവുമാണ്. മാണ്.










0 comments