വേനൽമഴയില്ല
തോൽവി സമ്മതിക്കാതെ ചൂട്

വേനൽ കടുത്തതോടെ നീരൊഴുക്ക് നിലച്ച കൊക്കാത്തോട്ടിൽ കുഴി കുത്തി ജലം ശേഖരിക്കുന്നയാൾ.ജില്ലയിൽ ഉയർന്ന പ്രദേശങ്ങളെ പോലെ താഴ്ന്ന പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്.
പത്തനംതിട്ട
വേനൽമഴ കനിയാതായതോടെ അന്തരീക്ഷ താപനില കുറയാതെ തുടരുന്നു. ജില്ലയിൽ സാധാരണ ഏപ്രിൽ മാസത്തിൽ ലഭിക്കേണ്ട വേനൽമഴ ലഭിച്ചിട്ടില്ല. ഇതോടെയാണ് അന്തരീക്ഷ താപനില 36 ഡിഗ്രി സെൽഷ്യസ് മുതൽ 39 വരെയെത്തിയത്.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതര ആരോഗ്യപ്രശ്നങ്ങളാണുണ്ടാവുന്നത്. ദീർഘനീരം വെയിലേൽക്കുന്നവർക്കാണ് സൂര്യാഘാതമുണ്ടാവുക. ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർക്കും ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാൻ എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഒരു ഹീറ്റ് ഹെല്‍ത്ത് ആക്ഷന്‍ പ്ലാനും ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
* രാവിലെ 11 മുതല്‍ മൂന്നുവരെ കൂടുതല്‍ നേരം വെയിലേല്‍ക്കരുത്
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക
* പുറത്തിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കണം
* ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുക. യാത്രാവേളയില്‍ വെള്ളം കരുതണം
* തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍ ഉപയോഗിക്കുക.
* ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക
* തണ്ണിമത്തന്‍, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
* കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്
* വെയിലത്ത് പാര്‍ക്കുചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളെയും പ്രായമായവരെയും ദീർഘനേരം ഇരുത്താതിരിക്കുക.
* പകല്‍ സമയത്ത് വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക










0 comments