ആരോഗ്യകിരണം പിന്തുണ
7,353 കുട്ടികൾക്ക്


അശ്വതി ജയശ്രീ
Published on Oct 05, 2025, 12:05 AM | 1 min read
പത്തനംതിട്ട
ഒന്നുമുതൽ 18 വയസുവരെമുള്ള 7,353 കുട്ടികൾക്ക് സൗജന്യചികിത്സ നൽകി ജില്ലയിലെ പൊതുജനാരോഗ്യ കേന്ദ്രങ്ങൾ. 2025 ജനുവരി മുതൽ ആഗസ്തുവരെയുള്ള കണക്കാണിത്.
ജില്ലാ ആശുപത്രി, രണ്ട് ജനറൽ ആശുപത്രി, മൂന്ന് താലൂക്ക് ആസ്ഥാന ആശുപത്രി, ഒരു താലൂക്ക് ആശുപത്രി, മൂന്ന് സിഎച്ച്‌സി, ആറ് എഫ്‌എച്ച്‌സി എന്നിവിടങ്ങളിലായാണ് 7,353 കുട്ടികൾക്ക് സൗജന്യചികിത്സ നൽകിയത്. 2,896 കുട്ടികൾക്ക് ചികിത്സ നൽകിയ കോന്നി താലൂക്ക് ആസ്ഥാന ആശുപത്രിയാണ് മുന്നിൽ.
സൗജന്യ ചികിത്സ ലഭിക്കുന്ന 30 രോഗങ്ങൾക്ക് പുറമെയുള്ള എല്ലാ രോഗങ്ങൾക്കും (മരുന്നുകൾ, പരിശോധനകൾ, ചികിത്സകൾ (ഒപി/ഐപി) ആരോഗ്യകിരണം പദ്ധതിയിലൂടെ ചികിത്സാ സഹായം ലഭിക്കും. 2022 നവംബർ ഒന്നുമുതൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വഴിയാണ് പദ്ധതി
നടപ്പാക്കുന്നത്. പ്രാഥമിക തലം മുതൽ തൃതീയ തലം വരെയുള്ള എല്ലാ സർക്കാർ ആശുപത്രികളിൽ നിന്നും സേവനം ലഭ്യമാകും. എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെയാണ് സൗജന്യചികിത്സയെന്ന പ്രത്യേകതയുമുണ്ട്. വിദഗ്‌ധർ ഉൾപ്പെട്ട സാങ്കേതിക സമിതിയുടെ അംഗീകാരത്തോടെ ഉയർന്ന ചികിത്സാ ചെലവ് (രണ്ടുലക്ഷം രൂപയ്ക്ക് മുകളിൽ) നേരിടുന്ന കരൾ, വൃക്ക, മജ്ജ എന്നിവയുടെ മാറ്റിവെയ്ക്കൽ,
മറ്റ് ശസ്ത്രക്രിയകൾ എന്നിവയും ഇതിന്റെ ഭാഗമായി നടത്തുന്നുണ്ട്. ഇതര ചികിത്സാസഹായ പദ്ധതികളെപോലെ തുകയുടെ പരിധി നിർണയിച്ചിട്ടില്ലാത്തതിനാൽ നിരക്കുകൾക്ക് വിധേയമായി പരിധിയില്ലാതെ സേവനങ്ങളും ലഭ്യമാണ്.









0 comments