അടി, ഒന്നൊന്നര അടി...!

കൊല്ലം
കണ്ണിൽനിന്ന് പൊന്നീച്ച പാറുന്നതിനോടൊപ്പം പൊട്ടിച്ചിരികളും ആർപ്പ് വിളികളുമായൊരു അടി. ആരവവും ആവേശവുമുയർത്തി ഒന്നൊന്നര പൊരിഞ്ഞടി. തുടർച്ചയായി 51–ാം വർഷവും തലയിണയടി മത്സരം സംഘടിപ്പിച്ച പട്ടത്താനം കലാവേദി ഗ്രന്ഥശാല നാട്ടുകാരുടെ കൈയടി നേടുകയാണ്. തുണിയോ പഞ്ഞിയോ നിറച്ച തലയണയുമായി ഒറ്റ മുളയിൽ ബാലൻസ് ചെയ്തിരുന്ന് എതിരാളിയെ തലയണകൊണ്ട് അടിച്ചു നിലത്തു വീഴ്ത്തുകയാണ് മത്സരം. കൈയൂക്കും മെയ് വഴക്കവും അതിനൊപ്പം തന്ത്രങ്ങളും അറിയുന്നവർക്ക് മാത്രമേ വിജയിക്കാൻ സാധിക്കു. അടിയുടെ പവറിൽ മുളയിൽനിന്ന് ബാലൻസ് തെറ്റി വീഴുന്നവരെ നിലത്തുവീഴാതെ പിടിക്കാൻ കമ്മിറ്റിക്കാര്‍ ചുറ്റിനുമുണ്ടാകും. ആണ്‍കുട്ടികള്‍ക്കും പെൺകുട്ടികള്‍ക്കും പ്രത്യേക വിഭാഗങ്ങളിലായിട്ടാണ് മത്സരം. എതിരാളിയുടെ കണ്ണിൽ നോക്കി "ഓങ്ങി അടിച്ചാൽ ഒന്നര ടൺ" എന്ന സിനിമ ഡയലോഗ് പോലെ എത്രയും പവറിൽ വേഗത്തിൽ അടിച്ചിടുന്നോ അവരാണ് മത്സര വിജയി. പണ്ട് നാട്ടിലുള്ള ക്ലബ്ബിലും ഗ്രന്ഥശാലകളിലും ഓണത്തോട് അനുബന്ധിച്ചു നടത്തിയിരുന്ന നാടൻ കായിക മത്സരങ്ങൾ ഇന്ന് അന്യംനിന്ന് പോവുകയാണ്. പഴയകാല ഓർമകളെ തിരിച്ചുകൊണ്ടുവരികയെന്ന ലക്ഷ്യവുമായാണ് കലാവേദി ഗ്രന്ഥശാല മത്സരം സംഘടിപ്പിച്ചത്.










0 comments