ഉപതെരഞ്ഞെടുപ്പ്
എൽഡിഎഫിന്റേത് വിജയചരിത്രം

ജയൻ ഇടയ്‌ക്കാട്
Published on Dec 04, 2025, 02:14 AM | 2 min read
കൊല്ലം
നാലു വർഷത്തിനിടെ ജില്ലയിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് മികച്ച വിജയചരിത്രം. വാർഡുകൾ നിലനിർത്തിയതിനൊപ്പം പിടിച്ചെടുത്തുമായിരുന്നു എൽഡിഎഫ് മുന്നേറ്റം. 2022 മെയ് 17ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി, ക്ലാപ്പന– ക്ലാപ്പന കിഴക്ക്, വെളിയം – -കളപ്പില, ശൂരനാട് – നോർത്ത്- സംഗമം, പെരിനാട് –- നാന്തിരിക്കൽ എന്നിവിടങ്ങളിൽ എൽഡിഎഫ് വിജയിച്ചു. 2022 ജൂൺ 27ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ കടയ്ക്കൽ തുമ്പോട് വാർഡ് എൽഡിഎഫ് വിജയിച്ചു. 2023 ഫെബ്രുവരി 28ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടമുളയ്ക്കൽ തേവർതോട്ടം, വിളക്കുടിയിലെ കുന്നിക്കോട് വാർഡില്‍ എൽഡിഎഫ് വിജയിച്ചു. 2023 മെയ് 30ന് അഞ്ചൽ തഴമേൽ വാർഡിൽ എൽഡിഎഫ് വിജയിച്ചു. 2023 ആഗസ്ത് 10ന് തെന്മല ഒറ്റക്കലിൽ എൽഡിഎഫ് വിജയിച്ചു. ഒറ്റക്കലിൽ 23 വർഷത്തെ യുഡിഎഫ് ആധിപത്യം അവസാനിപ്പിച്ചായിരുന്നു വിജയം. 2023 ഡിസംബർ 12ന് കൊറ്റങ്കര വായനശാല, ഉമ്മന്നൂർ എന്നിവിടങ്ങളിൽ എൽഡിഎഫ് വിജയിച്ചു. 2024 ഫെബ്രുവരി 22ന് ചടയമംഗലം കുര്യോട്ട് എൽഡിഎഫ് വിജയിച്ചു. 2024 ജൂലൈ 30ന് കരവാളൂർ ടൗണിൽ എൽഡിഎഫ് വിജയിച്ചു. ജില്ലയിൽ ആറു വാർഡിൽ 2024 ഡിസംബർ 10ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ മികച്ച വിജയമാണ് എൽഡിഎഫ് നേടിയത്. പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ നടുവിലക്കര, കുന്നത്തൂരിലെ തെറ്റുമുറി, ഏരൂരിലെ ആലഞ്ചേരി, തേവലക്കരയിലെ കോയിവിളതെക്ക്, പാലയ്‌ക്കൽ വടക്ക്, ചടയമംഗലത്തെ പൂങ്കോട് വാർഡിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. 2025 ഫെബ്രുവരി 24ന് ജില്ലയിലെ ആറു വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ നാലിലും എൽഡിഎഫ് വിജയിച്ചു. കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ കല്ലുവാതുക്കൽ, കൊട്ടാരക്കര ബ്ലോക്കിലെ കൊട്ടറ, കുലശേഖരപുരം പഞ്ചായത്തിലെ കൊച്ചുമാംമൂട്, ക്ലാപ്പന പഞ്ചായത്തിലെ പ്രയാർ തെക്ക് ബി വാർഡുകളാണ് എൽഡിഎഫ് വിജയിച്ചത്.
ബിജെപിക്ക് തുടർച്ചയായി തിരിച്ചടി
കൊല്ലം
ജില്ലയിലെ ഉപതെരഞ്ഞടുപ്പുകളിൽ തുടർച്ചയായി തിരിച്ചടിയേറ്റ് ബിജെപി. രണ്ടു വർഷത്തിനിടെ തദ്ദേശ സ്ഥാപനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിക്ക് വോട്ട് കുറഞ്ഞു. 2023 ഫെബ്രുവരി 27ന് ഉപതെരഞ്ഞെടുപ്പ് നടന്ന കൊല്ലം കോർപറേഷനിലെ മീനത്തുചേരി വാർഡിൽ കഴിഞ്ഞ തവണത്തേക്കാൾ ബിജെപിക്ക് 502 വോട്ടുകളുടെ കുറവുണ്ടായി. 2020ൽ 559വോട്ട് ലഭിച്ചിടത്ത് രണ്ടര വർഷത്തിനുശേഷം കിട്ടിയത് 47വോട്ടു മാത്രം. ഇവിടത്തെ കോൺഗ്രസ്–-ബിജെപി വോട്ട് കച്ചവടം ഏറെ വിവാദമായിരുന്നു. 2022 മേയ് 17ന് ഉപതെരഞ്ഞെടുപ്പിൽ ആര്യങ്കാവിലെ കഴുതുരുട്ടി വാർഡ് ബിജെപിയിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. ഇവിടെ എൽഡിഎഫ് 245വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 2021 ഡിസംബർ ഒന്നിന് നടന്ന ഉപതെരഞ്ഞെടുപ്പിൽ തേവലക്കര പഞ്ചായത്തിലെ നടുവിലക്കര മൂന്നാംവാർഡിൽ സിറ്റിങ് സീറ്റിൽ ബിജെപി മൂന്നാംസ്ഥാനത്തേക്ക് വന്നു. യുഡിഎഫിലെ പ്രദീപ്കുമാറാണ് (ആർഎസ്‍പി) 317വോട്ടിന് വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥി കല്ലുമന ബി രാജീവൻപിള്ള 504വോട്ടുനേടി. ബിജെപി സ്ഥാനാർഥി സി രാജീവിന് 249വോട്ട് മാത്രമാണ് ലഭിച്ചത്. 2022 നവംബർ ഏഴിന് നടന്ന ഉപതെരഞ്ഞെടുപ്പിൽ പൂതക്കുളം പഞ്ചായത്തിലെ കോട്ടുവൻകോണം വാർഡ് കോൺഗ്രസ് സഹായത്തോടെയാണ് ബിജെപി നിലനിർത്തിയത്. ഇതിന് പ്രത്യുപകാരമായി പിന്നീട് കോർപറേഷൻ മീനത്തുചേരി വാർഡ് ഉപതെരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് നൽകുകയായിരുന്നു. അഞ്ചൽ തഴമേലിൽ ബിജെപിക്ക് വൻ തിരിച്ചടിയുണ്ടായി. കഴിഞ്ഞ തവണ 546വോട്ട് ലഭിച്ച ബിജെപി ഇത്തവണ 372 വോട്ടിലെത്തി. ബിജെപിയുടെ ദളിത് വിരുദ്ധസമീപനത്തിന് ശക്തമായ താക്കീതുകൂടിയായിരുന്നു പട്ടികജാതി സംവരണ സീറ്റിലുണ്ടായ കനത്ത പരാജയം. ദളിതരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ബിജെപി അംഗം രാജിവച്ച ഒഴിവിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്. തഴമേലുണ്ടായ പരാജയത്തിൽ യുഡിഎഫിനും ഉത്തരം മുട്ടി. എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ച ഭൂരിപക്ഷത്തേക്കാൾ കുറവായിരുന്നു ഇവിടെ യുഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ച വോട്ട്.








0 comments