കൊല്ലം മണ്ഡലം
കൺമുന്നിലെ മാറ്റത്തിന് വോട്ട്

അമൽ ഷൈജു
Published on Mar 29, 2026, 01:49 AM | 1 min read
കൊല്ലം
നാടിന്റെ മുഖച്ഛായ മാറ്റിയ വികസനപദ്ധതികളുടെ തുടർച്ചതേടുകയാണ് കൊല്ലം. പത്താണ്ടിന്റെ വികസന, സാംസ്‌കാരിക മുന്നേറ്റത്തിനാണ് ദേശിംഗനാട് സാക്ഷിയായത്. പാലങ്ങളും റോഡുകളും കുടിവെള്ള പദ്ധതികളും തുടങ്ങി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും സാംസ്കാരിക സമുച്ചയവും വരെ എത്തിനിൽക്കുന്ന വികസന പദ്ധതികളുടെ പെരുമയോടെയാണ് എൽഡിഎഫ് ജനവിധി തേടുന്നത്. ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റും കശുവണ്ടി വികസന കോർപറേഷൻ ചെയർമാനുമായിരുന്ന എസ് ജയമോഹനാണ് എൽഡിഎഫ് സ്ഥാനാർഥി. ജനപ്രതിനിധിയെന്ന നിലയിൽ നാടിന്റെ പെരുമയേറ്റിയ നിരവധി മാതൃകാപദ്ധതികൾക്കാണ് ജയമോഹൻ നേതൃത്വം നൽകിയത്. ദേശീയ– സംസ്ഥാന അടിസ്ഥാനത്തിൽ നിരവധി അംഗീകാരങ്ങളും ജില്ലാപഞ്ചായത്തിന് നേടിക്കൊടുത്തു. എഐസിസി അംഗമായ ബിന്ദു കൃഷ്ണയാണ് യുഡിഎഫ് സ്ഥാനാർഥി. 2021ൽ മത്സരരംഗത്തുവന്നെങ്കിലും എൽഡിഎഫിലെ എം മുകേഷിനോട് 2072 വോട്ടിന് തോറ്റു. ആശ്രാമം ഇഎസ്‌ഐ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് ബിജെപിയുടെ കപടവാദങ്ങൾ ഏറ്റെടുത്തും മണ്ഡലത്തിലെ വികസന പദ്ധതികളെ അപ്പാടെ അവഗണിച്ചുമുള്ള പ്രചാരണവുമായാണ് മുന്നോട്ടുപോകുന്നത്. ഡോ. പ്രതാപ്കുമാറാണ് എൻഡിഎ സ്ഥാനാർഥി. കാര്യമായ മണ്ഡലപരിചയമോ നിലപാടുകളോ ഇല്ലാതെ സ്ഥാനാർഥിയായ പ്രതാപ്കുമാർ തെരഞ്ഞെടുപ്പിന്റെ ഒരുഘട്ടത്തിലും ചിത്രത്തിൽ ഇല്ലെന്നതാണ് വസ്തുത. മറ്റു പല മണ്ഡലങ്ങളിലെയും കോൺഗ്രസ്– ബിജെപി രഹസ്യധാരണയുടെ ഭാഗമാണ് പ്രതാപ്കുമാറിന്റെ സ്ഥാനാർഥിത്വമെന്ന ആക്ഷേപവും ശക്തമാണ്. സർവതല സ്പർശിയായ വികസനപദ്ധതികളുടെ തുടർച്ചയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന പരിഗണന. ക്യുഎസ്എസ് നഗറിൽ 179 കുടുംബങ്ങൾക്ക് ഫ്ലാറ്റ്, ജില്ലാ ആശുപത്രിക്ക് 134കോടി രൂപയുടെ പുതിയ കെട്ടിടം, 44കോടി ചെലവിൽ പെരുമൺ പാലം, 355കോടി രൂപ ചെലവിൽ ഞാങ്കടവ് കുടിവെള്ള പദ്ധതി, 88കോടി ചെലവിൽ നിർമാണം പൂർത്തിയാകുന്ന കൊല്ലം കോടതി സമുച്ചയം, 30കോടിയുടെ ടൂറിസം പദ്ധതികൾ, കെഎസ്‌ആർടിസി സ്റ്റാൻഡിന്റെ ആധുനികവൽക്കരണം തുടങ്ങിയവ പ്രധാന ചർച്ചയാണ്.










0 comments