സംസ്ഥാനാന്തര കഞ്ചാവ് വിൽപ്പന: മുഖ്യകണ്ണിയെ ആന്ധ്രയിൽനിന്നും പിടികൂടി

ഓയൂർ : സംസ്ഥാനാന്തര കഞ്ചാവ് കടത്തുസംഘത്തിലെ മുഖ്യകണ്ണിയെ ആന്ധ്രയിൽനിന്നും പൂയപ്പള്ളി പൊലീസ് അറസ്‌റ്റ് ചെയ്തു. ആന്ധ്ര– ഒഡീഷ അതിർത്തി വനമേഖലയിലെ ദാരകൊണ്ടയിലെ താമസക്കാരനായ പാങ്കി മഹേന്ദ്ര(43)നെയാണ് വിശാഖപട്ടണത്തുനിന്ന് അറസ്റ്റ് ചെയ്തത്.
വിശാഖപട്ടണത്തിൽനിന്ന് 20 കിലോമീറ്റർ അകലെയുള്ള ദുവ്വാഡ സ്റ്റീൽ പ്ലാന്റിന് സമീപത്തുനിന്ന് സാഹസികമായാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. രണ്ടുതവണ 10, 40 കിലോ കഞ്ചാവ് കടത്തിയതിന് ഇയാളുടെ പേരിൽ ആന്ധ്രാപ്രദേശിൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഒരുമാസം മുമ്പ് ഇളമാട് സ്വദേശി മുകേഷിനെ രണ്ടേമുക്കാൽ കിലോ കഞ്ചാവുമായി അറസ്റ്റ്ചെയ്തിരുന്നു. ഇയാളെ ചോദ്യംചെയ്തതിൽനിന്നാണ് പാങ്കി മഹേന്ദ്രത്തെകുറിച്ച് അറിഞ്ഞത്. മുകേഷിന് കഞ്ചാവ് ലഭിച്ചത് ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുനിന്നായിരുന്നു. പാങ്കി മഹേന്ദ്രം ആന്ധ്രാപ്രദേശിലെ വനമേഖലയിൽ കൃഷിചെയ്യുന്ന കഞ്ചാവ് വിശാഖപട്ടണത്ത് എത്തിച്ചാണ് കേരളത്തിലേക്ക് കടത്തിയിരുന്നത്.
പൂയപ്പള്ളി എസ്എച്ച്ഒ പി ഷാജിമോൻ, എസ്ഐ എം രജനീഷ്, എസ്‍സിപിഓമാരായ റിജു, ബിനീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ എത്തിച്ചശേഷം കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.









0 comments