യുവ പോരാളികൾ സജ്ജം

എസ് അനന്ദവിഷ്ണു
Published on Dec 07, 2025, 02:07 AM | 1 min read
കൊല്ലം
"രാഷ്ട്രത്തിലെ ഭരണകൂടത്തെ തെരഞ്ഞെടുക്കുവാനും തീരുമാനിക്കാനുമുള്ള ചാലകശക്തി യുവജനങ്ങളല്ലേ...? ചോദ്യം അഡ്വ. എസ് ഷബീറിന്റെതാണ്. ഒരു നാടിന്റെ ഭാവിയും വർത്തമാനവും എല്ലാം അവിടുത്തെ യുവജനങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്ന് വിഷ്ണുവിന്റെ മറുപടി. യുവാക്കളെ പരിഗണിക്കുകയും അവർക്കുവേണ്ടി ഇടപെടുകയും ചെയ്യുന്നവരായിരിക്കണം നമ്മളെ ഭരിക്കേണ്ടത് ആർ മഹേഷിന്റെ അഭിപ്രായം ഒരുപോലെ സ്വീകാര്യം. 15വർഷത്തിന് അപ്പുറത്തേക്കുള്ള വികസനം ഇന്നേ മുന്നിൽക്കണ്ട് ഭരിക്കാൻ കഴിവുള്ളവരെ വേണം തെരഞ്ഞെടുക്കാനെന്നാണ് വിനിതാ വിൻസെന്റിനു പറയാൻ ഉണ്ടായിരുന്നത്. സാധാരണ ജനങ്ങളെ ചേർത്തുനിർത്തി അവരുടെ ക്ഷേമകാര്യങ്ങൾ പരിഗണിക്കുന്നതിനൊപ്പം പശ്ചാത്തലവികസനവും തൊഴിൽ സാധ്യതകളും കൊണ്ടുവരാൻ കഴിവുള്ളവർ നാട് ഭരിക്കണമെന്നാണ് എജിൻ സാമുവലിന്റെ അഭിപ്രായം ഉന്നത വിദ്യാഭ്യാസ മേഖലയിലും തൊഴിലിടങ്ങളിലും യുവജനങ്ങളെ മനസ്സിൽ കണ്ടുകൊണ്ട് മാറ്റങ്ങൾ കൊണ്ടുവരുന്ന ഇടതുപക്ഷത്തോടൊപ്പമാണ് യുവത്വമെന്നു മിന്നു റോബിൻ ഉറപ്പിക്കുന്നു. തെരഞ്ഞെടുപ്പ് എന്നത് തലമുതിർന്നവർക്കു മാത്രം വേണ്ടിയുള്ളതല്ലെന്ന് വിളിച്ചോതുന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്. പുതുതലമുറ വോട്ടർമാരെ ആകർഷിക്കുന്നതിനുമായി സമൂഹമാധ്യമങ്ങളില്‍ ഉൾപ്പെടെ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് മുന്നണികൾ. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ട്രഷററുമായ അഡ്വ. എസ് ഷബീർ കയ്യാലയ്ക്കലും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയായിരുന്ന എ വിഷ്ണു മുളങ്കാടകത്തും ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷററായ ആർ മഹേഷ് നീരാവിലും മേഖലാ പ്രസിഡന്റായ എജിൻ സാമുവൽ മീനത്തുചേരിയിലും എഐവൈഎഫ് ദേശീയ വർക്കിങ് കമ്മിറ്റി അംഗമായ അഡ്വ. വിനിത വിൻസെന്റ് പോർട്ടിലും ജേര്‍ണലിസം വിദ്യാർഥിനി മിന്നു റോബിൻ കൈക്കുളങ്ങരയിലുമാണ് ജനവിധി തേടുന്നത്.









0 comments