കണികണ്ടുണർന്നു

കോട്ടയം നാടെങ്ങും വിഷു ആഘോഷത്തിമിർപ്പിൽ. കൊന്നപ്പൂക്കളും പുത്തൻ പ്രതീക്ഷകളും പൂത്തുലഞ്ഞ മേടമാസപ്പുലരിയിൽ മലയാളികൾ വിഷുവിനെ വരവേറ്റു. കാർഷിക സംസ്‌കൃതിയുടെയും സമൃദ്ധിയുടെയും പ്രതീകമായ ഈ ദിനം വിപുലമായ പരിപാടികളോടെയാണ് നാടാകെ ആഘോഷിക്കുന്നത്. വീടുകളിൽ ഒരുക്കിയ കണിക്കാഴ്ചകൾ കണ്ടുണർന്നവർ സ്നേഹത്തിന്റെയും ഒത്തുചേരലിന്റെയും പുതുപുലരിയിലേക്ക്. വീടുകളിൽ തലേദിവസം തന്നെ കണിക്കൊന്നയും വെള്ളരിയും കൃഷ്ണവിഗ്രഹവുമായി കണി ഒരുക്കിയിരുന്നു. കൈനീട്ടം നൽകിയും വിഭവസമൃദ്ധമായ വിഷുസദ്യയൊരുക്കിയും പടക്കം പൊട്ടിച്ചുമുള്ള ആഘോഷങ്ങളും എല്ലാ വീടുകളിലും ഉത്സവപ്രതീതി ഉണർത്തി. മലയാളം കലണ്ടർ പ്രകാരം പുതിയ വർഷം തുടങ്ങുന്നത് ചിങ്ങം ഒന്നിനാണെങ്കിലും വിഷുദിനവും പുതിയ ആരംഭമായി കരുതിവരുന്നു. വിഷുക്കൈനീട്ടം സ്വീകരിക്കുന്നത് സമ്പത്ത് പ്രദാനം ചെയ്യുമെന്നും വിശ്വാസമുണ്ട്. കേരളത്തിന്റെ പ്രധാന വിളവെടുപ്പ് ഉത്സവങ്ങളിൽ ഒന്നായ വിഷു, വിപണികളിലും വലിയ ചലനമാണ് സൃഷ്ടിച്ചത്. സാധാരണക്കാർക്ക് ഏറെ ആശ്വാസകരമായ രീതിയിൽ സർക്കാർ ഒരുക്കിയ വിഷുച്ചന്തകൾ ആഘോഷങ്ങളുടെ പൊലിമ വർധിപ്പിച്ചു.









0 comments