കെ എസ് ആർ ടി സിക്ക് 60 വയസ്
ആദ്യ ബസ് സർവ്വീസ് തുടങ്ങിയ പതിനെട്ടുകാരൻ


വലിയശാല രാജു
Published on Mar 14, 2025, 04:28 PM | 5 min read
കേരളത്തിൽ ബസുകൾക്കായി ഒരു ദിവസമുണ്ട്. എല്ലാവർഷവും ഫെബ്രുവരി 20ന് ബസ് ദിനം ആചരിക്കുന്നു. പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു ദിവസം കൊണ്ടാടുന്നത്. ആ തീയതി നിശ്ചയിച്ചതിലും ഒരു ചരിത്രമുണ്ട്.
ഇന്ത്യയിൽ പൊതു ഗതാഗതം ആദ്യം ആരംഭിച്ചത് കേരളത്തിലാണ്. നാട്ടുരാജ്യമായ തിരുവിതാംകുറിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് തമ്പാനൂരിൽ നിന്നും 1938 ഫെബ്രുവരി 20 ന് ഇ ജി സോൾട്ടർ എന്ന ബ്രിട്ടീഷ് എഞ്ചിനിയർ ഡ്രൈവ് ചെയ്ത ബസ് അന്നത്തെ മഹാരാജാവിനെയും കുടുംബത്തെയും വഹിച്ച് കവടിയാർ കൊട്ടാരത്തിലേക്ക് നീങ്ങി. തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്മെന്റിന്റെ തുടക്കവുമായിരുന്നു അത്. ഇതോടെ കേരളത്തിന്റെ റോഡ് മാർഗ്ഗമുള്ള പൊതുഗതാഗതത്തിന് തുടക്കമായി. കെ എസ് ആർ ടിസിയുടെ പൂർവ്വ രൂപത്തിന്റെ തുടക്കമായിരുന്നു ഇതെന്ന് പറയാം.
അരുമന ശ്രീനാരായണന്‍തമ്പിയാണ് ആദ്യമായി നഗരത്തില്‍ കരിവണ്ടികളും പെട്രോള്‍ ബസുകളും കൊണ്ടുവന്നത്. പിന്നീട് ബസ് സര്‍വീസുകള്‍ വ്യാപകമായി. എന്നാല്‍ സുരക്ഷ, കൃത്യനിഷ്ഠ എന്നിവ ആശങ്കയായി. ഇതോടെ, പൊതുജന നന്മക്ക് ഗതാഗതം പരിഷ്‌ക്കരിക്കണമെന്നത് അത്യന്താപേക്ഷിതവും സര്‍ക്കാരിന്റെ കര്‍ത്തവ്യവും ആണെന്ന് പ്രസ് കമ്മ്യൂണിക്കയിലൂടെ വിശദമാക്കികൊണ്ടാണ് തിരുവിതാംകൂര്‍ സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന് കീഴില്‍ ബസുകള്‍ ആരംഭിച്ചത്.
ഇ ജി സോൾട്ടർ
സ്റ്റേറ്റ് ട്രാൻസ്‌പോർട് ഡിപ്പാർട്ട്മെൻ്റ്
സാധാരണക്കാർക്കുള്ള പൊതു ഗതാഗത പദ്ധതിയുടെ ആദ്യ രൂപം 1937 ജൂലൈ 21ന് തിരുവിതാംക്കൂർ ശ്രീമൂലം പ്രജാ സഭയിൽ അന്നത്തെ ദിവാൻ സിപി രാമസ്വാമി അയ്യരാണ് അവതരിപ്പിച്ചത്. അങ്ങനെ സ്റ്റേറ്റ് ട്രാൻസ്‌പോർട് ഡിപ്പാർട്ട്മെന്റിന് (TSTD) ചിത്തിര തിരുനാൾ രാജാവ് അനുമതി നൽകി.
തിരുവിതാംകൂറിന്റെ ക്ഷണപ്രകാരം ഗതാഗത രംഗത്തെ വിദഗ്ധൻ ലണ്ടൻ പാസഞ്ചർ ബോർഡ്‌ലെ അസിസ്റ്റന്റ് സുപ്രണ്ടുമായ ഇ ജി സോൾട്ടൻ 1937 സെപ്റ്റംബർ 20ന് തിരുവിതാംക്കൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട് ഡിപ്പാർട്ട്മെന്റിൽ ജോലിയിൽ പ്രവേശിച്ചു. ബസ് നിർമ്മാണത്തിന് ഷാസികളും (chasis)എൻജിനുകളും ലണ്ടനിൽ നിന്നും കപ്പലിൽ കയറ്റി എത്തിക്കുകയായിരുന്നു.
കൃത്യം അഞ്ച് മാസം കൊണ്ട് 34 ബസുകളും അതിന് വേണ്ട തൊഴിലാളികളെയും സോൾട്ടൻ രംഗത്തിറക്കി. അങ്ങനെയാണ് 1938ഫെബ്രുവരി 20ന് രാജാവിനെയും കുടുംബാoഗങ്ങളെയും കൊണ്ട് തമ്പാനൂർ നിന്നും കവടിയാർ കൊട്ടാരത്തിലേക്ക് സോൾട്ടൻ തന്നെ ഡ്രൈവ് ചെയ്തു തുടക്കം കുറിച്ചത്. മറ്റ് ബസുകളും അകമ്പടി സേവിച്ചു എന്നാണ് വാർത്ത.
ഒരുമൈൽ ദൂരത്തിന് അരചക്രം
എന്തായാലും ഇതിന് തുടർച്ചയായി 60 ബസുകൾക്കുള്ള ഷാസികളും എഞ്ചിനുകളും കൂടി ബ്രിട്ടണിൽ നിന്നും ഇറക്ക്മതി ചെയ്തു. തേക്ക് മരം കൊണ്ടാണ് വാഹനത്തിന്റെ പ്ലാറ്റ് ഫോം നിർമ്മിച്ചത്. ഉൽഘാടനത്തിന്റെ അടുത്ത ദിവസം 1938 ഫെബ്രുവരി 21ന് തന്നെ തിരുവനന്തപുരം കന്യാകുമാരി റൂട്ടിൽ ബസ് സർവീസ് ആരംഭിച്ചു. തുടക്കത്തിൽ മൂന്ന് റൂട്ടുകളിലാണ് ഉണ്ടായിരുന്നത്. തിരുവന്തപുരം -നാഗർകോവിൽ, നാഗർകോവിൽ -കന്യാകുമാരി, നാഗർ കോവിൽ - കുളച്ചൽ
23 ലതർ സീറ്റുകളായിരുന്നു പൊതു ഗതാഗതത്തിനായി ഉപയോഗിച്ച ബസിലുണ്ടായിരുന്നത്. അതിൽ പത്തു എണ്ണം ഫസ്റ്റ് ക്ലാസ്സ് ആയിരുന്നു. നടുവിലായിരുന്നു വാതിൽ. പാർസൽ കൊണ്ട് പോകാനുള്ള സൗകര്യമുണ്ടായിരുന്നു.ഒരു മൈൽ ദൂരത്തിന് അര ചക്രമായിരുന്നു കുറഞ്ഞ നിരക്ക്. അതായത് 1.600km. ബസിന്റെ മുൻ നിരയിലായിരുന്നു ഫസ്റ്റ് ക്ലാസ്. ഇതിനു 50%ചാർജ് കൂടും. 3വയസ് വരെയുള്ളവർക്ക് അന്നും സൗജന്യമായിരുന്നു.
ടിക്കറ്റ് കൊടുക്കുന്ന സമ്പ്രദായം അന്നില്ലായിരുന്നു. ബുക്കിൽ എഴുതി വെക്കും. അതാണ് പതിവ്.
രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷമാണ് ഐക്യകേരളത്തെ കോർത്തിണക്കി കൊച്ചിയിലും മലബാറിലും പൊതുമേഖലയിൽ ഗതാഗതം ആരംഭിക്കുന്നത്. അതുവരെ നാട്ടുരാജ്യങ്ങളായിരുന്ന ഈ ഭാഗങ്ങളിലും സ്വകാര്യ ബസ് കമ്പനികളും സർവ്വീസും ഉണ്ടായിരുന്നു.
അരുമനയുടെ സി ടി സിക്കും മുൻപേ മീനച്ചിൽ മോട്ടോർ
പൊതു ഗതാഗതം 1938ലാണ് തിരുവിതാംകൂറിൽ ആരംഭിച്ചതെങ്കിലും അതിന് മുൻപേ മലയാളികളെയും കൊണ്ട് സ്വകാര്യ ബസ് യാത്ര തുടങ്ങിയിരുന്നു. 1910ലാണിത്. തിരുവിതാംകൂർ രാജാവായിരുന്ന വിശാഖo തിരുനാൽ രാമവർമ്മയുടെ മകൻ അരുമന നാരായണൻ തമ്പി തിരുവിതാംകൂർ കോമേഴ്‌സിയൽ ട്രാൻസ്‌പോർട്ട് കോര്പറേഷൻ (CTC) എന്ന കമ്പനി രജിസ്റ്റർ ചെയ്ത് ശ്രീ വിലാസം മോട്ടോർസ് എന്ന പേരിൽ 8മോട്ടോർ വാഹനങ്ങൾ നിരത്തിലിറക്കി. തിരുവിതാംക്കൂർ - നാഗർകോവിൽ റൂട്ടിൽ സർവിസ് നടത്തിയ CTC കമ്പനിയാണ് കേരളത്തിലെ ആദ്യത്തെ മോട്ടോർ കമ്പനി എന്ന വാദമുണ്ട്.
റോഡ് നിർമ്മിക്കാൻ ബസ് കമ്പനി വക...
വെറും നൂറ് വർഷം മുൻപത്തെ കേരളത്തിന്റെ വികസന കഥയാണ്. വേണ്ടത്ര റോഡുകൾ ബസ് സർവ്വീസ് നടത്താനായി ഇല്ലാതിരുന്നതിനാൽ CTC കമ്പനി അന്ന് സർക്കാരിന് റോഡ് നിർമിക്കാനായി 6000രൂപ സംഭാവന നൽകിയിരുന്നു എന്നതും ചരിത്രമാണ്.
CTC കമ്പനി രൂപവൽക്കരിക്കുന്നതിന് 2വർഷം മുൻപ് 1908ൽ മീനച്ചിൽ മോട്ടോർ അസോസിയഷൻ എന്ന പേരിൽ കമ്പനി തിരുവിതാംക്കൂറിൽ രജിസ്റ്റർ ചെയ്തിരുന്നു. 1910ൽ തന്നെ കോട്ടയം പാല റൂട്ടിൽ ആ ബസ് ഓടിത്തുടങ്ങി. കയ്യാലയ്ക്കകം വീട്ടിൽ ജോസഫ് ആഗസ്തിയെന്ന പതിനെട്ടുകാരനായിരുന്നു ഇതിന് പിന്നിൽ. 1000 പവൻ ഇതിനായി ചിലവഴിച്ചു എന്നാണ് കണക്ക്. പാലാ പെപ്പർ തേടിവരുന്ന വൻ കച്ചവടക്കാരായിരുന്നു ഇങ്ങനെ ഒരു സാഹസത്തിന് ധൈര്യം പകർന്നത് എന്നും പറയുന്നു. അവരെയായിരുന്നു യാത്രക്കാരായി ലക്ഷ്യം വെച്ചത്.
CTC യും മീനച്ചിൽ മോട്ടോർസ് കമ്പനിയും ഒരേ കാലയളവിലാണ് സ്വകാര്യ ബസ് സർവീസ് നടത്തിയതെങ്കിലും മീനച്ചിൽ മോട്ടോർസ് കമ്പനിയാണ് പാലക്കാരൻ ജോസഫ് അഗസ്റ്റിയുടെ പേരിൽ ആദ്യം രജിസ്റ്റർ ചെയ്തത് എന്നാണ് രേഖകളിൽ. എന്നാൽ ആദ്യം ഓടി തുടങ്ങിയത് ചില ദിവസങ്ങളുടെ വ്യത്യാസത്തിൽ ശ്രീവിലാസം മോട്ടോർസ് (CTC )തന്നെയാണ് എന്നും പറയുന്നു.
ബസ് എന്ന സമ്പന്നരുടെ വാഹനം
ഈ രണ്ട് മോട്ടോർ കമ്പനികൾ സർവീസ് തുടങ്ങിയതോടെ പ്രിൻസ് മോട്ടോർസ്, ലക്ഷ്മിവിലാസ് മോട്ടോർ സർവിസ് ആഡിയൻസ് ട്രാൻസ്‌പോർട് കമ്പനി, പയനീർ മോട്ടോർസ് തുടങ്ങിയ കമ്പനികളും തിരുവിതാംക്കൂറിൽ ബസ് സർവീസ് ആരംഭിച്ചു. മലബാറിൽ കല്യാട് സർവ്വീസ്. സ്വകാര്യ സർവിസുകൾ ധാരാളമായി രംഗത്തു വന്നെങ്കിലും അക്കാലത്തു സാധാരണക്കാർക്ക് യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നില്ല. സമ്പന്നരായ മുതലാളിമാരും വലിയ കച്ചവടക്കാരുo പ്രമാണിമാരുമായിരുന്നു അന്ന് ബസ് യാത്ര ചെയ്തിരുന്നത്.
അക്കാലത്തെ ബസുകൾ കാഴ്ചയിൽ വലിപ്പമുള്ള കാറുകളായിരുന്നു. മഴ, വെയിൽ എന്നിവയിൽ നിന്നും യാത്രക്കാരെ സംരക്ഷിക്കാൻ ക്യാൻവാസ് ഷീറ്റാണ് മേൽക്കൂരയായി വലിച്ചു കെട്ടിയിരുന്നത്. സ്ഥിരമായി സർവീസ് നടത്തിയിരുന്നില്ല. യാത്രക്കാർ വളരെ കുറവായിരുന്നു എന്നത് തന്നെ കാരണം.
സർവ്വീസ് മാസത്തിൽ ഒരിക്കൽ
പല റൂട്ട്കളിലും ആഴ്ച്ചയിലൊരിക്കലോ മാസത്തിൽ ഒരിക്കലോ ഒക്കെയാണ് അന്ന് സർവീസ്. ബസ് സ്റ്റാർട്ട് ചെയ്ത് പോകുന്നത് കാണാൻ നാനാ ദിക്കിൽ നിന്നും ധാരാളം പേർ തടിച്ച് കൂടുമായിരുന്നു.
ബസ് കണ്ടവർ നാട്ടിൽ പോയി അതിന്റെ അത്ഭുതങ്ങൾ വിവരിച്ചു. ഇതോടെ കൗതുകം കൂടി പിന്നെയും ആളുകൾ ബസ് കാണാൻ ധാരാളമായി വന്ന് തുടങ്ങി. രാജാവിനെക്കാൾ തലയെടുപ്പായിരുന്നു അന്ന് ബസ് ഡ്രൈവർക്ക്. ബിസിന് എതിരെയും ഉണ്ടായി പരിസ്ഥിതി പരാതികൾ. രാജാവിന് നാട്ടുകാർ ഒരു പരാതി കൊടുത്തു. ബസ് വലിയ ശബ്ദത്തിൽ ഓടിയിരുന്നതിനാൽ ഇവയുടെ ശബ്ദം കേട്ട് തങ്ങളുടെ കോഴികൾക്ക് മുട്ടയിടാൻ കഴിയുന്നില്ല എന്നതായിരുന്നു പരാതി.
വേഗത മണിക്കൂറിൽ 20 കി മി
ലോക മഹായുദ്ധം നടക്കുന്ന കാലമായതിനാൽ പെട്രോൾ, ഡീസൽ എന്നിവക്ക് വലിയ ക്ഷാമമായിരുന്നു. ബസ്കളിൽ കൂടുതലും കൽക്കരി ഗ്യാസായിരുന്നു ഇന്ധനമായി ഉപയോഗിച്ചിരുന്നത്. പരമാവധി വണ്ടിയുടെ വേഗം മണിക്കൂറിൽ 40കിലോമീറ്ററായിരുന്നു.
ഇത് നിശ്ചയിച്ച വേഗം മാത്രമായിരുന്നു. പൊതുവെ 20കിലോമീറ്റർ വേഗതയിലായിരുന്നു ഓടിയിരുന്നത്. തൊഴിലാളികൾക്ക് വെളുത്ത യൂണിഫോമായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുമ്പോൾ വണ്ടിയുടെ കറുത്ത പുക കാരണം ഇവർ 'കരിoഭൂത'ങ്ങളായി മാറും.
1950ലാണ് റോഡ് ട്രാൻസ്പോർട്ട് ആക്ട് ഇന്ത്യൻ പാർലമെന്റ് പാസാക്കുന്നത്. ഈ നിയമ പ്രകാരം വിവിധ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുഗതാഗത സംവിധാനങ്ങൾ സ്വയംഭരണ അവകാശമുള്ള പ്രതേകം കോര്പറേഷന്റെ കീഴിലായി. ഈ നിയമം വന്ന് 15വർഷം കഴിഞ്ഞാണ് കേരള റോഡ് ട്രാൻസ്‌പോർട് കോര്പറേഷൻ നിലവിൽ വരുന്നത്. 1965 മാർച്ച് 15നാണ് ഔദ്യാഗിക പ്രഖ്യാപനം ഉണ്ടായത്.
കെഎസ്ആർടിസിയുടെ 901
പ്രൈവറ്റ് ബസുകൾ കേരളത്തിലെ നിരത്തുകൾ കയ്യടക്കിയിരുന്ന കാലത്താണ് 901 ബസുമായി കെ എസ് ആർ ടി സി പ്രവർത്തനം ആരംഭിക്കുന്നത്. അന്ന് 3500 പ്രൈവറ്റ് ബസുകൾ റോഡ് ഗതാഗതത്തിന്റെ 79ശതമാനവും കൈയ്യടക്കി ഓടിക്കൊണ്ടിരുന്നു. ഇവയെ പിന്തള്ളി സർക്കാർ സഹായത്തിൽ കെ എസ് ആർ ടി സി ബസ്കൾ റോഡിലെ രാജാക്കന്മാരായി അരങ്ങു വാണു. ആദ്യ കാലത്ത് മിക്ക ട്രാൻസ്‌പോർട് ബസ്കളുടെയും മുൻ ഭാഗം മുന്നിലേക്ക് തള്ളി നിന്നിരുന്നു. റേഡിയേറ്ററും അനുബന്ധ ഉപകരണങ്ങളുമായിരുന്നു ഇത്. ഈ രൂപം കാരണം ആളുകൾ ബസ്കളെ അന്ന് മുറിമൂക്കൻ എന്ന് വിളിച്ചു. ലെയലെന്റ്, പെർക്കിൻ, കോമർ, ഷെവർലെ ഫാർഗോ തുടങ്ങിയ കമ്പനികളുടെ എൻജിനുകളായിരുന്നു ആദ്യ കാലത്ത് ഉപയോഗിച്ചിരുന്നത് .
ആന വണ്ടികൾ പേരോ ചിഹ്നമോ
ഇവയെ പൊതുവെ ആന വണ്ടിയെന്നും വിളിച്ചു. ആനകൾ ഉള്ള സർക്കാർ മുദ്ര വാഹനത്തിലും വരച്ചു വെച്ചിരുന്നതിനാലാണെന്നും അതല്ല അന്ന് വാഹനത്തിൽ ഉണ്ടായിരുന്ന എയർ ഹോൺ പുറപ്പെടുവിച്ചിരുന്ന ശബ്ദം ആനയുടെ ശബ്ദം പോലെ തോന്നിച്ചിരുന്നത് കൊണ്ടാണെന്നും പല അഭിപ്രായങ്ങളുണ്ട്. വാഹന നിർമ്മാണത്തിന് വേണ്ട മിക്ക സാധനങ്ങളും അന്ന് ബ്രിട്ടണിൽ നിന്നാണ് എത്തിച്ചിരുന്നത്.
ചുരുങ്ങിയ കാലയളവു കൊണ്ട് റോഡ് ഗതാഗതത്തിന്റെ 38% കയടക്കി കെഎസ്ആർടിസി വളർന്നു. ഇന്ന് 6000ത്തിലധികം ബസുകൾ ഉപയോഗിച്ചു അത്രത്തോളം തന്നെ ഷെഡ്യൂളുകൾ നടത്തുന്നു. തിരുവന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ വമ്പൻ സ്ഥാപനത്തിൽ 35000-ത്തിൽ അധികം തൊഴിലാളികൾ ജോലി ചെയ്യുന്നു.
കെഎസ്ആർടിസിക്ക് 1995വരെ സ്വന്തമായി ഒരു ഫുട്ബോൾ
ടീമുണ്ടായിരുന്നു. പ്രതാപ കാലത്ത് പല വമ്പൻ ക്ലബ്‌കളെയും വിറപ്പിച്ചിട്ടുണ്ട്. പൂർണ്ണമായി പൊതുമേഖലയിൽ തന്നെ തലയുയർത്തി നിൽക്കുന്നു.. പരിമിതികൾ ഒട്ടേറെ ഉണ്ടെങ്കിലും രാജ്യത്ത് തന്നെ പൂർണ്ണമായും പൊത് മേഖലയിൽ തലയുയർത്തി നിൽക്കുന്ന ട്രാൻസ്‌പോർട് സ്ഥാപനമാണ് ഇപ്പോഴും കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട് കോർപ്പറേഷൻ
0 comments