വെനസ്വേലയിൽ ഭൂചലനം; 164 മരണം, 971 പേർക്ക് പരിക്ക്

കാരക്കാസ്: വെനസ്വേലയിൽ ബുധനാഴ്ച വൈകിട്ടുണ്ടായ തുടർച്ചയായ ശക്തമായ ഭൂചലനങ്ങളിൽ 164 മരണം. 971 പേർക്ക് പരിക്കേറ്റതായി ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് പറഞ്ഞു. 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് പ്രദേശത്തുണ്ടായത്.
കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ വെനിസ്വേലയിൽ ഉണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണിത്. തലസ്ഥാനമായ കാരക്കാസ് മുതൽ ഏകദേശം 1,700 കിലോമീറ്റർ അകലെയുള്ള ബ്രസീലിലെ ആമസോൺ പ്രദേശം വരെ ഭൂചലനത്തിന്റെ ആഘാതം അനുഭവപ്പെട്ടു. പലയിടത്തും കെട്ടിടങ്ങൾ ഒഴിപ്പിച്ചു.
വെനസ്വേലയുടെ വടക്കൻ തീരത്തുള്ള മൊറോണിന് പടിഞ്ഞാറാണ് ആദ്യ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇതിനു പിന്നാലെ 20-ഓളം തുടർചലനങ്ങൾ ഉണ്ടായി. കരാക്കസിലെ അൽതാമിര ഉൾപ്പെടെയുള്ള നിരവധി പ്രദേശങ്ങളിൽ കെട്ടിടങ്ങൾ തകർന്നു വീണു. 22 നിലയുള്ള ഒരു കെട്ടിടം പൂർണ്ണമായും തകർന്നതായാണ് റിപ്പോർട്ടുകൾ. നിരവധി പേർക്ക് പരിക്കേറ്റതായും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായും ആഭ്യന്തര മന്ത്രി അറിയിച്ചു.
ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തിറങ്ങിയത് റോഡുകളിൽ വലിയ തിരക്കിന് കാരണമായി. ഭൂകമ്പത്തെത്തുടർന്ന് വിർജിൻ ദ്വീപുകളിലും ഡൊമിനിക്കൻ റിപ്പബ്ലിക്കിലും സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. വിരളമായി മാത്രം ഭൂചലനങ്ങൾ അനുഭവപ്പെടുന്ന വെനസ്വേലയിൽ ഉണ്ടായ ഈ ദുരന്തം രാജ്യത്തെ വലിയ ആശങ്കയിക്കിയിട്ടുണ്ട്.










0 comments