print edition ഇറാനിൽ കനത്ത നാശനഷ്‌ടം; കുവൈത്തില്‍ നേപ്പാളുകാരൻ കൊല്ലപ്പെട്ടു

Representative Image
തെഹ്‌റാൻ/ വാഷിങ്‌ടൺ: ഇറാനിൽ യുഎസ് ആക്രമണത്തിൽ വൻനാശനഷ്‌ടം. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിന്റെ കമാൻഡ് സെന്ററുകൾ, മിസൈൽ കേന്ദ്രങ്ങൾ, തീരദേശ നിരീക്ഷണ സംവിധാനങ്ങൾ, പ്രതിരോധ താവളങ്ങൾ തുടങ്ങിയവ തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ ഖ്വെഷം ദ്വീപിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഖൂസെസ്ഥാൻ പ്രവിശ്യയിലും ശക്തമായ സ്‌ഫോടനങ്ങളുണ്ടായി. ഇതിനു പിന്നാലെ ഗൾഫ് മേഖലയിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ പ്രത്യാക്രമണം നടത്തി.
വടക്കൻ കുവൈത്തിലെ ചൈനീസ് കമ്പനിയുടെ കെട്ടിടത്തിന് നേരെ വ്യാഴാഴ്ച രാവിലെ ഉണ്ടായ ആക്രമണത്തിൽ നേപ്പാൾ പൗരൻ കൊല്ലപ്പെട്ടു. അഞ്ച് മിസൈലുകൾ തകർത്തതായി ജോർദാൻ അറിയിച്ചു.
ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഈജിപ്തിലെ ദാമിയേറ്റ തുറമുഖത്ത് നങ്കൂരമിട്ട രണ്ട് പ്രകൃതിവാതക കപ്പലുകൾക്ക് നേരെ ബുധനാഴ്ച ഡ്രോൺ ആക്രമണമുണ്ടായി.
യുദ്ധം വ്യാപിക്കുന്നതിൽ ജിസിസി രാജ്യങ്ങൾ ആശങ്ക രേഖപ്പെടുത്തി. യുദ്ധം ഒഴിവാക്കണമെന്ന് സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ ആവശ്യപ്പെട്ടു. സൗദി എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ പിന്തുണയുള്ള ഇറാഖിലെ സംഘവും യമനിലെ ഹൂതികളും ആക്രമണം ശക്തമാക്കിയതോടെസൗദി യുഎസുമായി കൈകോർത്ത് ഇറാഖിൽ തിരിച്ചടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ വീണ്ടും മേഖലയിലെ യുഎസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടത്.










0 comments