സമാധാന കരാര്‍ പാതിവഴി, പശ്ചിമേഷ്യയിൽ വെല്ലുവിളി തുടരുന്നു; ഇറാനിലെ 10 കേന്ദ്രങ്ങളിൽ യു എസ് ആക്രമണം

image courtesy- Jim Hollander/UPI
ടെഹ്‌റാൻ: സമാധാന കരാറിനും ലോകത്തിന്റെ പ്രതീക്ഷകൾക്കും വിരുദ്ധമായി പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷ ഭരിതമാവുന്നു. ഇറാനിലെ പത്ത് സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി അമേരിക്ക അവകാശപ്പെട്ടു. മേഖലയിൽ നിലനിന്നിരുന്ന വെടിനിർത്തൽ കരാർ ലംഘിച്ച് തുടർച്ചയായ രണ്ടാം ദിവസമാണ് അമേരിക്കൻ സൈനിക നീക്കം.
ഇറാൻ്റെ നിരീക്ഷണ സംവിധാനങ്ങൾ, കമ്മ്യൂണിക്കേഷൻ കേന്ദ്രങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ഡ്രോൺ ശേഖരണ കേന്ദ്രങ്ങൾ, മൈൻ ലെയർ സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള തന്ത്രപ്രധാനമായ പത്ത് കേന്ദ്രങ്ങളെയാണ് നാവിക-വ്യോമസേനകൾ ലക്ഷ്യം വെച്ചതെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു. ഈ ആക്രമണത്തിന്റെ 38 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങൾ അമേരിക്കൻ സൈന്യം എക്‌സിൽ പുറത്തു വിടുകയും ചെയ്തു.
ഹോർമുസിൽ ആക്രമണം തുടരുന്ന ഇറാൻ ഒരിക്കലും പഠിക്കില്ലെന്നും യുക്തിസഹമായി പെരുമാറുന്നതിന് ഒരു പരിധിയുണ്ടെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ കുറിച്ചു. ഇറാൻ എന്ന രാജ്യംതന്നെ ഉണ്ടാകില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
അമേരിക്കയുടെ നടപടികൾക്ക് മറുപടിയായി വരുംദിവസങ്ങളിൽ മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ 'നരക’മാക്കി മാറ്റുമെന്ന് ഇറാൻ തിരിച്ചടിച്ചു. തങ്ങളുടെ താവളങ്ങൾ ആക്രമിക്കപ്പെട്ടാൽ മറുപടി നൽകുമെന്ന് ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്സ് വക്താക്കളും പ്രതികരിച്ചു.










0 comments