സമാധാന ചർച്ചകൾക്കിടെ ഇറാന് മേൽ വീണ്ടും ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക

ദോഹ: യുദ്ധവും ശത്രുതയും അവസാനിപ്പിക്കാൻ ഖത്തറിൽ സമാധാന ചർച്ചകൾ തുടരുമ്പോഴും ഇറാന് മേൽ വീണ്ടും സാമ്പത്തിക ഉപരോധങ്ങൾ പ്രഖ്യാപിച്ച് അമേരിക്ക. പരസ്പര ആക്രമണങ്ങൾക്കിടയിലും ചർച്ചകൾ മന്നേറുന്നത് പ്രതീക്ഷയായിരുന്നു. ഇതിനിടെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റാണ് പുതിയ ഉപരോധ വിവരങ്ങൾ പ്രഖ്യാപിച്ചത്. നിലവിലെ സമാധാന ശ്രമങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്ന സാഹചര്യമാണ്.
ഇറാന്റെ എണ്ണ സമ്പദ്‌വ്യവസ്ഥയെയും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ സാമ്പത്തിക സ്രോതസ്സുകളെയും ലക്ഷ്യമിട്ടാണ് പുതിയ നടപടി. ഹോങ്കോങ്, ദുബായ്, സിംഗപ്പൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡസനിലധികം ഇറാനിയൻ സ്ഥാപനങ്ങൾ, കാർഗോ കപ്പലുകൾ, പെട്രോളിയം കയറ്റുമതിയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾ എന്നിവർക്കെതിരെയാണ് ഉപരോധം. കൂടാതെ, ഹോർമുസ് കടലിടുക്കിലെ ഗതാഗതം നിയന്ത്രിക്കാൻ ഇറാൻ രൂപീകരിച്ച 'പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി'യുമായി സഹകരിക്കുന്നവർക്കെതിരെയും യുഎസ് കടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏപ്രിൽ 8 മുതൽ നിലവിലുള്ള വെടിനിർത്തൽ 60 ദിവസത്തേക്ക് കൂടി നീട്ടാനും ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധവും നിയന്ത്രണങ്ങളും പരസ്പരം ഒഴിവാക്കാനും ധാരണയായിരുന്നു. ധാരണാ പത്രം പൂര്‍ത്തിയായി എങ്കിലും ഒപ്പുവെക്കൽ നടന്നിട്ടുമില്ല. നമ്മൾ കരാറിനോട് വളരെ അടുപ്പിലാണെന്നും ചർച്ചകൾ തുടരുമെന്നും യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് അവകാശപ്പെടുമ്പോൾ, ഇത്തരമൊരു കരാർ അന്തിമമായിട്ടില്ലെന്നും വാർത്തകൾ തെറ്റാണെന്നുമാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഒമാനെതിരെയും ഭീഷണി
ഇതിനിടെ, ഹോർമുസ് കടലിടുക്കിൽ ടോൾ സംവിധാനം ഏർപ്പെടുത്താൻ ഇറാനുമായി സഹകരിച്ചാൽ ഒമാനെ തകർക്കുമെന്ന ട്രംപ് പ്രസ്താവിച്ചു. ഒമാനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് യു എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റിന്റെ ഭീഷണിയും പുറത്തു വന്നു.
സ്വതന്ത്ര രാജ്യമായ ഒമാനെ ബ്ലാക്ക്‌മെയിൽ ചെയ്യാനുള്ള യു എസിന്റെ ശ്രമം അവരുടെ ധാർമ്മിക തകർച്ചയുടെ ലക്ഷണമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് കുറ്റപ്പെടുത്തി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ സംയുക്ത മാനേജ്‌മെന്റിനായി ഇറാൻ മുന്നോട്ടുവെച്ച നിർദ്ദേശം ഒമാൻ ഇതുവരെ സ്വീകരിച്ചിട്ടില്ല. എന്നിട്ടും മേഖലയിലെ പ്രധാന നയതന്ത്ര മധ്യസ്ഥരായ ഒമാനെതിരെ യുഎസ് നടത്തുന്ന ഭീഷണികൾക്കെതിരെ അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ഒമാൻ അംഗമായ ഗൾഫ് സഹകരണ കൗൺസിലിലെ മറ്റ് രാജ്യങ്ങളൊന്നും ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അറുപത് ദിവസത്തെ സമാധാന കരാര്‍ സംബന്ധിച്ച് ഖത്തറിൽ വെച്ച് ഇരുവിഭാഗത്തിന്റെയും ഉദ്യോഗസ്ഥർ ഒത്തുതീർപ്പിലെത്തുകയും വ്യാഴാഴ്ച ഈ ധാരണാപത്രം അന്തിമമാക്കുകയും ചെയ്തിരുന്നു. എന്നാൽ മാറിയ പശ്ചാത്തലത്തിൽ ഇതിൽ ഔദ്യോഗികമായി പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ചിട്ടില്ല. ഇറാനും കടുത്ത നിലപാടിലാണ്.











0 comments