print edition സഹായധനം ക്യൂബൻ സർക്കാരിനെ ഏൽപ്പിക്കില്ലെന്ന് യുഎസ്

വാഷിങ്‌ടൺ: ക്യൂബയ്ക്ക് സഹായമായി പ്രഖ്യാപിച്ച 10 കോടി ഡോളർ ക്യൂബൻ സർക്കാരിനെ ഏൽപ്പിക്കില്ലെന്ന് അമേരിക്ക. കത്തോലിക്കാസഭയോ മറ്റ് സന്നദ്ധസംഘനകളോ മാത്രമേ പണം വിതരണം ചെയ്യാവൂ എന്നാണ് നിലപാട്. ക്യൂബൻ സർക്കാരിനെയും സൈന്യത്തെയും പൂർണമായി മാറ്റിനിർത്തണമെന്നാണ് യുഎസ് വാശിപിടിക്കുന്നത്.
ക്യൂബൻ ജനതയ്ക്ക് മാനുഷിക സഹായം നൽകാൻ തയ്യാറാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആണ് പ്രഖ്യാപിച്ചത്. മുൻ ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്‌ട്രോയ്ക്കെതിരെ അമേരിക്ക കുറ്റപത്രം സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കം.
അമേരിക്കയുടെ സഹായം നന്ദികേടില്ലാതെ സ്വീകരിക്കാൻ രാജ്യം തയ്യാറാണെന്ന് വ്യക്തമാക്കിയ ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ദിയസ് കാനൽ, സഹായപ്രഖ്യാപനങ്ങളുടെ പേരിൽ രാഷ്ട്രീയം കളിക്കുന്നതിന് പകരം പതിറ്റാണ്ടുകളായി ഏർപ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധം പിൻവലിക്കാൻ യുഎസ് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.
ക്യൂബയ്ക്ക് കുറഞ്ഞ നിരക്കിൽ ഇന്ധനം നൽകിയിരുന്ന വെനസ്വേലയിലെ നിക്കോളാസ് മഡുറോ സർക്കാരിനെ കഴിഞ്ഞ ജനുവരിയിൽ യുഎസ് അട്ടിമറിച്ചിരുന്നു. പിന്നാലെ ക്യൂബയ്ക്ക് മേൽ കടുത്ത എണ്ണ ഉപരോധവും അടിച്ചേൽപ്പിച്ചു. ഇന്ധനലഭ്യത പൂർണമായും നിലച്ചതോടെ രാജ്യത്തെ പവർ പ്ലാന്റുകൾ, പൊതുഗതാഗതം, ആശുപത്രികൾ, കാർഷിക മേഖല എന്നിവ പ്രതിസന്ധിയിലായി.










0 comments