ലോകകപ്പിൽ സ്‌പെയിനിന്റെ പ്രതിരോധകോട്ട; ഒരു ഗോൾ പോലും വഴങ്ങാതെ 609 മിനിറ്റുകൾ

Photo Credit:AP
ആർലിംഗ്ടൺ: ലോകകപ്പ് ഫുട്ബോളിൽ അപരാജിതമായ പ്രതിരോധക്കോട്ട തീർത്ത് സ്‌പെയിൻ ചരിത്രം കുറിച്ചു. പോർച്ചുഗലിനെതിരെ 1-0 എന്ന സ്‌കോറിന് വിജയിച്ചതോടെ, ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായി ആറ് മത്സരങ്ങളിൽ ഗോൾ വഴങ്ങാത്ത ആദ്യ ടീമായി സ്‌പെയിൻ മാറി.
ഇറ്റലി (1990), സ്വിറ്റ്‌സർലൻഡ് (2006-10) എന്നിവർ സ്ഥാപിച്ച മുൻ റെക്കോർഡുകളെയാണ് സ്‌പെയിൻ മറികടന്നത്. സ്‌പെയിൻ ഗോൾകീപ്പർ ഉനായ് സിമോൺ, ലോകകപ്പിൽ ഏറ്റവും കൂടുതൽ സമയം ഗോൾ വഴങ്ങാതെ നിൽക്കുന്ന ഗോൾകീപ്പർ എന്ന റെക്കോർഡ് 609 മിനിറ്റായി ഉയർത്തി.
1990-ൽ ഇറ്റലിയുടെ വാൾട്ടർ സെംഗ സ്ഥാപിച്ച അഞ്ച് ക്ലീൻ ഷീറ്റുകളുടെ റെക്കോർഡ് നേരത്തെ തന്നെ സിമോൺ തകർത്തിരുന്നു. പോർച്ചുഗലിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രണ്ട് ഷോട്ടുകൾ അവിശ്വസനീയമായി തടുത്തിട്ട സിമോൺ, സ്‌പെയിനിന്റെ ക്വാർട്ടർ പ്രവേശനത്തിൽ നിർണ്ണായക പങ്കാണ് വഹിച്ചത്.
ഈ നേട്ടം ടീമിന്റെ ഒന്നാകെ അധ്വാനത്തിന്റെ ഫലമാണെന്ന് സ്‌പെയിൻ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂന്റെ വ്യക്തമാക്കി. "അവരുടെ ഐക്യം, ഔദാര്യം, പരിശ്രമം, ത്യാഗം എന്നിവയുടെ ഫലമാണിത്.
എല്ലാവരും മറ്റൊരാൾക്ക് വേണ്ടി ഓടുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു. 2022-ലെ ലോകകപ്പിന്റെ പ്രീക്വാർട്ടർ മുതൽ ആരംഭിച്ച ഈ ഗോൾരഹിത പരമ്പര സ്പെയിൻ ടീമിന്റെ കരുത്താണ് ലോകത്തിന് കാട്ടിക്കൊടുക്കുന്നത്.










0 comments