print edition ഇന്ത്യയിൽ വൻ നിക്ഷേപം പ്രഖ്യാപിച്ച് യുഎഇ

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി
അബുദാബി : ഇന്ത്യയും യുഎഇയും പ്രതിരോധ-, ഊർജ കരാറുകൾ ഒപ്പുവെച്ചു. ഇന്ത്യയിൽ 41,500 കോടി രൂപ (അഞ്ച് ബില്യൺ ഡോളർ) യുടെ നിക്ഷേപം നടത്തുമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു. പ്രതിരോധം, പെട്രോളിയം ശേഖരം, എൽപിജി വിതരണം, ഷിപ്പിങ് മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ആറ് പ്രധാന കരാറുകളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അബുദാബി സന്ദർശനത്തിൽ ഒപ്പിട്ടു.
പ്രതിരോധ മേഖലയിൽ വ്യവസായ സഹകരണം, സാങ്കേതിക വിദ്യ കൈമാറ്റം, നൂതന സാങ്കേതിക വിദ്യ പങ്കിടൽ എന്നിവയിൽ സുപ്രധാന പങ്കാളിത്തമാണ് ലക്ഷ്യം. സൈനിക ഹാർഡ്‌വെയറുകളുടെ സംയുക്ത വികസനം ഉൾപ്പെടെയുള്ള മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കും. ഊർജ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് ലിമിറ്റഡും അബുദാബി നാഷണൽ ഓയിൽ കമ്പനിയും സഹകരിക്കും. ഇത് ഇന്ത്യയിലെ പെട്രോളിയം ശേഖരത്തിൽ യുഎഇയുടെ പങ്കാളിത്തം 30 ദശലക്ഷം ബാരലായി ഉയർത്തും. രാജ്യത്ത് വാതക ശേഖരണ സംവിധാനം ഒരുക്കാനും സഹായിക്കും. പാചകവാതക വിതരണത്തിൽ ദീർഘകാല കരാറുകളുമായി.
ഗുജറാത്തിലെ വാഡിനാറിൽ കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം സ്ഥാപിക്കൽ, തുറമുഖ വികസനം, എഐ മേഖല എന്നിവയിലും പരസ്‌പകര സഹകരണം ശക്തമാക്കും.
പശ്‌ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കാൻ പിന്തുണ: മോദി
പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ സാധ്യമായ എല്ലാ പിന്തുണയും നൽകാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അബുദാബിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യുഎഇക്ക് നേരെയുണ്ടായ ആക്രമണങ്ങളെ പ്രധാനമന്ത്രി അപലപിച്ചു. പശ്ചിമേഷ്യയിലെ സംഘർഷം ആഗോളതലത്തിൽ പ്രതിഫലിക്കുന്നുണ്ടെന്നും സമാധാനം കൊണ്ടുവരാൻ ഇന്ത്യ സന്നദ്ധമാണെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രി സഞ്ചരിച്ച വിമാനത്തെ യുഎഇ വ്യോമസേനയുടെ എഫ്-16 പോർവിമാനങ്ങൾ അനുഗമിച്ചു. ഈ ആദരവ് ഇന്ത്യൻ ജനതയ്ക്കുള്ള ബഹുമതിയാണെന്ന് മോദി പറഞ്ഞു.










0 comments