ചൈനയിൽ ഡോൾഫിൻ ചുഴലിക്കാറ്റ്: 10 ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു

ഡോൾഫിൻ ചുഴലിക്കാറ്റിൽ കരയിലേക്ക് ആഞ്ഞടിക്കുന്ന കൂറ്റൻ തിരമാലകൾ|Photo:Reuters
ബെയ്‌ജിങ് : ഡോൾഫിൻ ചുഴലിക്കാറ്റ് കിഴക്കൻ ചൈനയിൽ ആഞ്ഞടിച്ചതിനെത്തുടർന്ന് ഷാങ്ഹായ് ഉൾപ്പടെയുള്ള നഗരങ്ങളിൽ നിന്ന് പത്തുലക്ഷത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റ് ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സെജിയാങ് പ്രവിശ്യയിലെ യുഹുവാനിൽ കരതൊട്ടത്.
ചുഴലിക്കാറ്റിനെത്തുടർന്ന് മേഖലയിലെ ഗതാഗത സംവിധാനങ്ങൾ പൂർണമായും സ്തംഭിച്ചു. ഷാങ്ഹായിൽ മാത്രം 1,400ലധികം വിമാന സർവീസുകൾ റദ്ദാക്കി. ജനങ്ങൾ വീടുകളിൽ തന്നെ തുടരണമെന്ന് പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നൽകി. ഡിസ്‌നിലാൻഡ്, ലെഗോലാൻഡ് തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചുപൂട്ടി.
സംസ്ഥാനത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും തിങ്കളാഴ്ച രാവിലെയോടെ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞ് ട്രോപ്പിക്കൽ സ്റ്റോം ആയി മാറി. ബുധനാഴ്ച വരെ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
വെൻലിംഗിൽ ഒൻപത് വയസുകാരനെ കടലിൽ കാണാതായതായി. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോകളും ചിത്രങ്ങളും എഐ ഉപയോഗിച്ച് നിർമിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫിലിപ്പീൻസ്, തായ്‌വാൻ, ജപ്പാനിലെ ഒക്കിനാവ എന്നിവിടങ്ങളിലും ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ചിരുന്നു.










0 comments