നശിപ്പിക്കണം; ഇറാന്റെ കൈവശമുള്ള സമ്പുഷ്ട യുറേനിയം ശേഖരത്തിൽ നിലപാട് കടുപ്പിച്ച് ട്രംപ്

വാഷിങ്ടൺ: ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം സംബന്ധിച്ച നിലപാടിൽ ഉപാധികൾ പരസ്യമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. നേരത്തെ യുറേനിയം നശിപ്പിക്കുന്ന കാര്യത്തിൽ അയഞ്ഞ നിലപാട് പുലര്‍ത്തിയിരുന്ന ട്രംപ് ഇസ്രയേലിന്റെ സമ്മര്‍ദ്ദത്തിന് പിന്നാലെയാണ് വിഷയം കരാറിന്റെ ഭാഗമാവണം എന്ന ഉറച്ച നിലപാടിലേക്ക് എത്തിയത്.
യുറേനിയം നശിപ്പിക്കുന്നത് ഉറപ്പ് വരുത്താൻ മൂന്ന് ഉപാധികളും പരസ്യമാക്കി. ഈ ശേഖരം പൂർണ്ണമായി നശിപ്പിക്കുന്നതിനായി എത്രയും വേഗം അമേരിക്കയ്ക്ക് കൈമാറുക. അല്ലെങ്കിൽ, എല്ലാവർക്കും സമ്മതമായ ഒരു സ്ഥലത്തുവെച്ച് ഇത് നശിപ്പിക്കുക. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി പോലെയുള്ള ഒരു സംവിധാനത്തിന്റെ നേരിട്ടുള്ള മേൽനോട്ടം ഉറപ്പാക്കുക എന്നിങ്ങനെയാണ് നിബന്ധനകൾ.
ട്രംപിന്റെ അവകാശവാദത്തോട് ഇറാൻ നേരിട്ട് പ്രതികരിച്ചിട്ടില്ല. ശത്രുക്കളുടെ 'അമിതമായ ആവശ്യങ്ങൾക്ക്' രാജ്യം വഴങ്ങില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ പറഞ്ഞു. ബലപ്രയോഗത്തിലൂടെ ഇറാനെ കീഴടക്കാമെന്നത് വെറുമൊരു മിഥ്യാബോധം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനിയൻ പ്രതിനിധി സംഘം നിലവിൽ ഖത്തറിലാണ് ഉള്ളത്. സമാധാനക്കരാർ സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പിടുന്നതിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനാണ് സന്ദർശനം. കഴിഞ്ഞ ദിവസം ദക്ഷിണ ഇറാനിൽ യുഎസ് ആക്രമണം നടത്തിയത് സമാധാന ചർച്ചകളെ ബാധിക്കുമോ എന്നത് ആശങ്ക ഉയർത്തുന്നുണ്ട്.










0 comments