ഫ്ലോറിഡയിലെ പാം ബീച്ച് വിമാനത്താവളത്തിന്റെയും പേര് മാറ്റി; ട്രംപിന്റെ പേരിട്ടു

വിമാനത്താവളത്തിന്റെ പേര് മാറ്റത്തിന് പിന്നാലെ ബോർഡുകൾ മാറ്റി സ്ഥാപിക്കുന്നു
വാഷിങ്ടൺ: സൗത്ത് ഫ്ലോറിഡയിലെ പാം ബീച്ച് വിമാനത്താവളത്തിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരിട്ടു. പാം ബീച്ച് ഇന്റർനാഷണൽ എയർപോർട്ട് എന്നത് ഡൊണാൾഡ് ജെ ട്രംപ് ഇന്റർനാഷണൽ എന്നാണ് ഔദ്യോഗികമായി പുനർനാമകരണം ചെയ്തത്. പേരുമാറ്റത്തിന് പിന്നാലെ പുതിയ ബോർഡുകളും സ്ഥാപിച്ചു. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് ഒപ്പുവെച്ച നിയമനിർമ്മാണത്തിലൂടെയാണ് ഇത് സാധ്യമായത്.
വിമാനത്താവളത്തിന്റെ പേര് മാറിയെങ്കിലും, യാത്രക്കാർ ഉപയോഗിക്കുന്ന മൂന്നക്ഷരമുള്ള എയർപോർട്ട് കോഡ് ആഗസ്ത് 18ഓടെയാകും PBI യിൽ നിന്ന് DJT എന്നാക്കി മാറ്റുക. പേര് മാറ്റത്തിന് ശേഷം വിമാനത്താവളത്തിൽ ആദ്യമിറക്കിയതും ട്രംപിന്റെ വിമാനം തന്നെ. ട്രംപ് ഓർഗനൈസേഷന്റെ ഉടമസ്ഥതയിലുള്ള "ട്രംപ് ഫോഴ്‌സ് വൺ" (ബോയിംഗ് 757) എന്ന വിമാനമാണ് ആദ്യം ലാൻഡ് ചെയ്തത്. ഇതിൽ ട്രംപിന്റെ മകൻ എറിക് ട്രംപും യാത്രക്കാരനായിരുന്നു.
വിമാനത്താവളത്തിലെ പുതിയ ചിഹ്നങ്ങൾ, ബോർഡുകൾ, ബ്രാൻഡിംഗ് തുടങ്ങിയ മാറ്റങ്ങൾക്കായി 5.5 മില്യൺ യുഎസ് ഡോളർ വരെയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഈ മാറ്റങ്ങൾ ഏതാനും ആഴ്ചകൾക്കകം പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. ട്രംപ് കുടുംബം പതിവായി ഉപയോഗിക്കുന്ന വിമാനത്താവളമാണ് പാം ബീച്ച് ഇന്റർനാഷണൽ എയർപോർട്ട്.
ഈ വിമാനത്താവളത്തിൽ നിന്ന് അവരുടെ മാർ-എ-ലാഗോ എസ്റ്റേറ്റിലേക്കുള്ള റോഡിന്റെ ഒരു ഭാഗം ഈ വർഷം ആദ്യം തന്നെ 'ഡോണൾഡ് ജെ ട്രംപ് ബൊളിവാർഡ്' എന്ന് മാറ്റിയിരുന്നു. ഇതോടൊപ്പം കിഴക്കൻ ടെന്നസിയിലെ ഐ-40 (I-40) പാലത്തിന്റെ പേര് 'ഡോണൾഡ് ജെ ട്രംപ് പാലം' എന്ന് പുനർനാമകരണം ചെയ്തിരുന്നു.









0 comments