'പോക്കിമോൻ' കാണാൻ എത്തിയത് 40,000 പേർ; ദക്ഷിണ കൊറിയയിൽ പരിപാടി റദ്ദാക്കി

സോൾ: ദക്ഷിണ കൊറിയയിലെ സോൾ ഫോറസ്റ്റിൽ മെയ് 1ന് നടത്താനിരുന്ന "പോക്കിമോൻ മെഗാ ഫെസ്റ്റ"യുടെ ഭാഗമായുള്ള പരിപാടി സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി. ഏകദേശം 40,000ത്തോളം ആളുകൾ തടിച്ചുകൂടിയതാണ് ഇതിന് കാരണം.
തൊഴിലാളി ദിന അവധിയായതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ വൻ ജനാവലിയെത്തിയിരുന്നു. അപൂർവ്വമായ "മാജികാർപ്പ്" പ്രൊമോ കാർഡുകൾ സ്വന്തമാക്കാനും പുലർച്ചെ മുതൽ നീണ്ട ക്യൂ പ്രത്യക്ഷമായിരുന്നു.
ടിക്കറ്റുകൾ വാങ്ങി മറിച്ചുവിൽക്കുന്ന സ്കാൽപ്പർമാരുടെ (Scalpers) ഇടപെടലും തിരക്ക് വർദ്ധിക്കാൻ കാരണമായി. പരിപാടി റദ്ദാക്കിയതിന് പിന്നാലെ ഈ പ്രൊമോ കാർഡുകൾ ഓൺലൈനിൽ ഏകദേശം 15,000 മുതൽ 20,000 രൂപ വരെ വിലയ്ക്ക് വിൽപ്പനയ്ക്കെത്തി.
നേരിട്ടുള്ള വിതരണം റദ്ദാക്കിയ സാഹചര്യത്തിൽ, കാർഡുകൾ ആവശ്യമുള്ളവർക്ക് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാമെന്നും ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മെയ് 4ന് ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കുമെന്നും പോക്കിമോൻ കൊറിയ വ്യക്തമാക്കി.
ഇത്രയും വലിയ തിരക്ക് മുൻകൂട്ടി കാണുന്നതിൽ സംഘാടകർ പരാജയപ്പെട്ടുവെന്നും ക്യൂ ക്രമീകരിക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്നും ആരോപിച്ച് ആരാധകർ സോഷ്യൽ മീഡിയയിലൂടെ രോഷം പ്രകടിപ്പിച്ചു.









0 comments