ഫിലിപ്പീൻസ് ഭൂകമ്പത്തിൽ 19 മരണം; ഇരുനൂറിലധികം പേർക്ക്, കാണാതായവർക്കായി തെരച്ചിൽ

ഭൂകമ്പമുണ്ടായ പ്രദേശം image credit : Reuters
മനില: ഫിലിപ്പീൻസിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 19 ആയി ഉയർന്നതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ കാണാതായ 12 പേർക്കായുള്ള തെരച്ചിൽ ഇപ്പോഴും ഊർജിതമായി തുടരുകയാണ്.
ഭൂകമ്പത്തെത്തുടർന്നുണ്ടായ കനത്ത മണ്ണിടിച്ചിലിലും കെട്ടിടങ്ങൾ തകർന്നുവീണുമാണ് ഭൂരിഭാഗം പേരും മരണപ്പെട്ടത്. ഇരുനൂറിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ആയിരക്കണക്കിന് ജനങ്ങൾ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പലയിടങ്ങളിലും റോഡുകളും പാലങ്ങളും തകരുകയും വൈദ്യുതി-വാർത്താവിനിമയ ബന്ധങ്ങൾ പൂർണമായി വിച്ഛേദിക്കപ്പെടുകയും ചെയ്തു.
രക്ഷാപ്രവർത്തകരും സൈന്യവും ദുരന്തബാധിത മേഖലകളിൽ ക്യാമ്പ് ചെയ്താണ് നിലവിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. തകർന്നടിഞ്ഞ അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനും ദുരിതബാധിതർക്ക് അടിയന്തര സഹായവും ഭക്ഷണവും എത്തിക്കുന്നതിനുമുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കിയിട്ടുണ്ട്.
ഭൂകമ്പത്തെത്തുടർന്ന് തീരപ്രദേശങ്ങളിൽ ഒരു മീറ്ററിലധികം ഉയരത്തിൽ സുനാമി തിരമാലകൾ അടിച്ചുകയറി. ജനറൽ സാന്റോസ് നഗരത്തെയാണ് ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചത്. ഇവിടെ മാത്രം ഏഴുപേർ മരിക്കുകയും നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തു. സുനാമി മുന്നറിയിപ്പിനെ തുടർന്ന് തീരദേശങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ഭൂകമ്പത്തെത്തുടർന്ന് ജനറൽ സാന്റോസ് അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടയ്ക്കുകയും പന്ത്രണ്ടിലധികം ആഭ്യന്തര സർവീസുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഫിലിപ്പീൻസിന് പുറമെ അയൽരാജ്യങ്ങളായ മലേഷ്യ, ഇന്തോനേഷ്യ, ജപ്പാൻ എന്നിവിടങ്ങളിലും സുനാമി ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.










0 comments