വളർത്തുനായയെ ജീവനോടെ തീകൊളുത്തി കൊന്നു; പ്രതിയുടെ ശിക്ഷയിൽ ഇളവുവരുത്തിയ കോടതി വിധിക്കെതിരെ പ്രതിഷേധം

image: TN BOONYA/FACEBOOK
ബാങ്കോക്ക്: വളർത്തുനായയെ തീകൊളുത്തി കൊന്ന കേസിൽ 56കാരന്റെ ജയിൽ ശിക്ഷയിൽ ഇളവുവരുത്തി കോടതി. തായ്ലൻഡിലെ സോങ്ഖല പ്രൊവിൻഷ്യൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പിന്നാലെ പ്രതിഷേധവുമായി മൃഗസ്നേഹികൾ രംഗത്തെത്തി.
ശിക്ഷ താൽക്കാലികമായി ഇളവ് ചെയ്തതാണ് പ്രതിഷേധത്തിന് കാരണം. ഈ വർഷം ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ നിന്ന് അബദ്ധത്തിൽ പുറത്തുചാടിയ സൈബീരിയൻ ഹസ്കി ഇനത്തിലുള്ള രണ്ട് വയസുകാരിയായ മോളി എന്ന വളർത്തുനായക്ക് നേരെയാണ് ക്രൂരത നടന്നത്. രാത്രിയിൽ തന്റെ പോരുകോഴികളെ കടിക്കാനെത്തിയെന്ന് ആരോപിച്ച് തെക്കൻ തായ്ലൻഡിലെ സോങ്ഖല പ്രവിശ്യയിലുള്ള മധ്യവയസ്കനാണ് നായയെ തീകൊളുത്തി കൊന്നത്. ഗുരുതരമായി പരിക്കേറ്റ് വഴിയിൽ കിടന്നിരുന്ന നായയെ ഒരു വഴിപോക്കനാണ് മൃഗാശുപത്രിയിലെത്തിച്ചത്. എന്നാൽ ആഴത്തിൽ മുറിവേറ്റിരുന്നതിനാൽ നായയുടെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
ജൂൺ എട്ടിന് പുറപ്പെടുവിച്ച വിധിപ്രകാരം പ്രതിക്ക് ആറ് മാസത്തെ തടവ് വിധിച്ചെങ്കിലും ജയിൽ ശിക്ഷ അടുത്ത രണ്ട് വർഷത്തേക്ക് നടപ്പിലാക്കേണ്ടതില്ലെന്ന് കോടതി ഉത്തരവിടുകയായിരുന്നു. പകരം പ്രതിയെ ഒരു വർഷത്തെ പ്രൊബേഷനിൽ വെക്കാനും, നാല് തവണ അധികാരികൾക്ക് മുന്നിൽ ഹാജരാകാനും, 12 മണിക്കൂർ സാമൂഹിക സേവനം ചെയ്യാനും കോടതി നിർദേശിച്ചു.









0 comments