സൈപ്രസിൽ യാത്രാ ബോട്ട് മറിഞ്ഞ് ഏഴ് മരണം: 23 പേരെ കാണാനില്ല

നിക്കോസിയ: മെഡിറ്ററേനിയൻ ദ്വീപ് രാഷ്ട്രമായ വടക്കൻ സൈപ്രസിൽ യാത്രാ ബോട്ട് മറിഞ്ഞ് ഏഴ് മരണം. 23 പേരെ കാണാതായി. ഇവർക്കായി തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
തുർക്കി റിപ്പബ്ലിക് ഓഫ് നോർത്തേൺ സൈപ്രസിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് 12.30നാണ് അപകടം. 267 പേരുമായി കൈരീനിയ തുറമുഖത്ത് നിന്ന് പോയ യാത്രാ ബോട്ട് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ തീരത്തിന് സമീപം മുങ്ങിപ്പോവുകയായിരുന്നു. അപകട കാരണം വ്യക്തമല്ല.
സ്വകാര്യ ഉടമസ്ഥതയിലുള്ള ഫെറിയാണ് അപകടത്തിൽപ്പെട്ടത്. 259 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. 237 പേരെ രക്ഷപ്പെടുത്തിയെന്നും കാണാതായവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രി ഉനാൽ ഉസ്റ്റൽ പറഞ്ഞു.
ഹെലികോപ്റ്ററുകളും കോസ്റ്റ്ഗാർഡ് ബോട്ടുകളും രക്ഷാപ്രവർത്തനത്തിനായി സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. മുങ്ങിപ്പോയ ബോട്ടിന് മുകളിൽ ലൈഫ് ജാക്കറ്റുകൾ ധരിച്ച നിരവധി പേർ കയറിയിരിക്കുന്നതിന്റെയും രക്ഷാപ്രവർത്തനത്തിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.










0 comments