ad
Deshabhimani

'അവരെ ഒന്ന് കണ്ടെത്തിത്തരുമോ...'; നേപ്പാൾ ദുരന്തഭൂമിയിൽ കാണാതായവരെ തിരഞ്ഞ് കണ്ണീരണിഞ്ഞ് ഉറ്റവർ

Nepal.jpg
വെബ് ഡെസ്ക്

Published on Aug 28, 2026, 09:27 PM | 2 min read

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ വിനാശകരമായ മിന്നൽ പ്രളയത്തിൽ കാണാതായവരെ തെരയുകയാണ് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം. കുത്തിയൊലിച്ചെത്തിയ പ്രളയത്തിൽ ഒലിച്ചുപോയവരിൽ തങ്ങളുടെ ഉറ്റവരുമുണ്ടോ എന്ന ആധിയിലാണ് ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിലുള്ളവർ. ഇതുവരെ 547ലധികം മനുഷ്യജീവനുകളാണ് മലവെള്ളപ്പാച്ചിൽ ഇല്ലാതായത്, കാണാതായതാകട്ടെ ആയിരത്തിലധികം ആളുകളെയും. മൺകൂനകൾക്കും ഇടിഞ്ഞുപോയ പാലങ്ങൾക്കുമിടയിൽ എവിടെയെങ്കിലും തങ്ങളുടെ പ്രിയപ്പെട്ടവർ ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷ മാത്രമാണ് ഈ ഉറ്റവരെ മുന്നോട്ട് നയിക്കുന്നത്. മിന്നൽ പ്രളയത്തിൽ കാണാതായ 33 ബ്രിട്ടീഷ് പൗരന്മാരുൾപ്പെടെയുള്ള വിനോദസഞ്ചാരികളെ തിരഞ്ഞ്, വിറങ്ങലിച്ച മനസ്സോടെ നിരവധി കുടുംബങ്ങളാണ് പ്രിയപ്പെട്ടവരെ കാത്തിരിക്കുന്നത്.


"ഞങ്ങൾക്ക് പേടിയാകുന്നു, എന്റെ സഹോദരിയെ കണ്ടെത്തിത്തരുമോ..."


"ദയവായി എന്റെ സഹോദരിയെ കണ്ടെത്താൻ സഹായിക്കൂ..." തൊണ്ടയിടറി, കണ്ണീരടക്കാനാവാതെ നരേഷ് ഗോയൽ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ്. കൈലാസ മാനസസരോവർ തീർത്ഥാടനത്തിനാണ് നീതു ഗോയൽ തിവാരി, ലണ്ടനിൽ നിന്ന് ആഗസ്റ്റ് 14ന് ഇഷാ ഫൗണ്ടേഷൻ സംഘത്തോടൊപ്പം നേപ്പാളിലെത്തിയത്. വ്യാഴാഴ്ച ഡൽഹിയിൽ തിരിച്ചെത്തി വീട്ടുകാരെ കാണേണ്ടിയിരുന്ന നീതുവിനെ ബുധനാഴ്ചയ്ക്ക് ശേഷം ആരും കണ്ടിട്ടില്ല, എവിടെയാണെന്ന് ഒരറിവുമില്ല. "ഞങ്ങൾ കൈകൂപ്പി അപേക്ഷിക്കുകയാണ്, അവളെ ഒന്ന് കണ്ടെത്തിത്തരുമോ... ഞങ്ങൾക്കെല്ലാവർക്കും വലിയ ഭയമാണ്," നരേഷ് പറയുന്നു.


ലണ്ടൻ സ്വദേശിയായ വിക്രം കൊളഗട്‌ലയുടെ ഭാര്യ ഗീത റെഡ്ഡിയെ റസൂവഗഢിലെ 'ഹോട്ടൽ കൈലാസിൽ' വെച്ചാണ് കാണാതാകുന്നത്. "എന്റെ രണ്ടു പെൺമക്കളോട് ഞാൻ എന്തുപറയണം? അമ്മ പ്രളയത്തിൽ എവിടെയോ കുടുങ്ങിക്കിടക്കുകയാണെന്നോ? മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്തതുകൊണ്ടാണ് വിളിക്കാത്തതെന്നും, ഉടൻ തിരിച്ചെത്തുമെന്നുമാണ് അവർ വിശ്വസിക്കുന്നത്..." വിക്രമിന്റെ വാക്കുകൾ ആരുടെയും കരളലിയിപ്പിക്കുന്നതാണ്.


എസെക്സിലെ നഴ്‌സായ രാജേന്ദ്ര പുഡസൈനിയുടെ വാക്കുകളിലും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്റെ വേദനയാണ്. "എന്റെ ഭാര്യയുടെ അമ്മായിയും അമ്മാവനും, അവരുടെ കൊച്ചുമകളും ഭർത്താവും പ്രളയത്തിൽ ഒലിച്ചുപോയി... ഒന്നിനെയും രക്ഷിക്കാൻ പറ്റിയില്ല, അത്രയും അതിവേഗത്തിലാണ് വെള്ളം പാഞ്ഞെത്തിയത്," എന്ന് അദ്ദേഹം നിറകണ്ണുകളോടെ പറഞ്ഞു.


ഡാരന്റ് വാലി ഹോസ്പിറ്റലിലെ സീനിയർ നഴ്‌സായ ശാരദ സിംഖദയും, സർറേയിൽ നിന്നുള്ള സാഹു കുടുംബവും ദുരന്തഭൂമിയിൽ കാണാതായവരുടെ പട്ടികയിലുണ്ട്. അടുത്തിടെ തങ്ങളുടെ 18കാരൻ സ്പന്ദൻ സാഹു, അച്ഛൻ സന്തോഷ് (46), അമ്മ സുരഭി (44), 13-കാരിയായ അനിയത്തി സീന കുമാരി എന്നിവരെക്കുറിച്ച് വിവരമൊന്നുമില്ല.


ജർമ്മനിയിൽ നിന്ന് യോഗാ ധ്യാന ക്യാമ്പിനായി എത്തിച്ചേർന്ന സഹോദരി ജൂലിയ യാക്കോവിച്ച്കയെ തിരയുന്ന താത്യാന ഫിലിപ്സും, ഫിഷ്‌ടെയിൽ ടൂർസ് വഴിയെത്തി കാണാതായ ലീന ബെക്ടറുടെ ഭർത്താവ് ഭൂപേഷും, സൗത്ത് ലണ്ടൻ സ്വദേശി നാഭി ദാസും, 77 തീർത്ഥാടകരെ നയിക്കുന്നതിനിടെ കാണാതായ മനഃശാസ്ത്രജ്ഞൻ ഡോ. പ്രവീൺ ആത്മക്കൂറിന്റെ ഭാര്യ മഞ്ജുളയുമെല്ലാം സ്വന്തം ജീവൻ പോലും പണയം വെച്ചാണ് നേപ്പാളിലെ ദുരന്തഭൂമിയിലേക്ക് പുറപ്പെട്ടിരിക്കുന്നത്.


വിറങ്ങലിച്ച താഴ്‌വരകളിൽ, ദുരന്തത്തിന്റെ കല്ലും മണ്ണും നിറഞ്ഞ വഴികളിൽ, പ്രതീക്ഷയുടെ ഒരൊറ്റ വെളിച്ചം പോലും അണഞ്ഞുപോകാതെ കാത്തിരിക്കുകയാണ് ഒരുകൂട്ടം മനുഷ്യർ. കണ്ണീരും ഭയവും നെഞ്ചിലൊതുക്കി, പ്രിയപ്പെട്ടവരെ കാത്തിരിക്കുകയാണവർ. ഇനിയും കണ്ടെത്താനുള്ളവരുടെ ജീവന്റെ തുടിപ്പുകൾക്കായി, ലോകമെമ്പാടുമുള്ള നിരവധി മനസ്സുകൾ കാതോർത്തിരിക്കുകയാണ്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home