നേപ്പാൾ പ്രളയം: ബെത്രാവതിയിൽ റോഡുകൾ ഒഴുകിപ്പോയി; രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്ററുകൾ

പ്രളയത്തില്‍ ഒഴുകിപ്പോയ ബെത്രാവതിയിലെ റോഡുകൾ image courtesy : ANI
കാഠ്മണ്ഡു: മിന്നൽ പ്രളയത്തെത്തുടർന്ന് നേപ്പാളിലെ നുവാക്കോട്ട് ജില്ലയിലുള്ള ബെത്രാവതി മേഖലയിൽ റോഡുകൾ പൂർണമായി ഒഴുകിപോയി. രക്ഷാപ്രവർത്തകർക്ക് പോലും നേരിട്ട് എത്തിച്ചേരാനാവാത്ത വിധത്തിൽ നിരവധി പ്രദേശങ്ങൾ ഇപ്പോഴും ഒറ്റപ്പെട്ടു കിടക്കുകയാണ്. രസൂവയിലെ പല പ്രദേശങ്ങളിലും കുടുങ്ങിക്കിടക്കുന്നവരെ ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് നിലവിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നത്.
നേപ്പാൾ സൈന്യത്തിന്റെ ഹെലികോപ്റ്ററുകൾ വഴി 163 വിദേശികൾ അടക്കം 2,265 പേരെ രക്ഷപ്പെടുത്തി. 200 പേരെ കരമാർഗ്ഗവും കരയ്‌ക്കെത്തിച്ചു. പരിക്കേറ്റ 1,706 പേർക്ക് അടിയന്തര ചികിത്സാ കേന്ദ്രങ്ങളിൽ വിദഗ്ധ പരിചരണം നൽകിവരുന്നു. ദുരന്തനിവാരണത്തിനായി 6,700 സൈനികരെയാണ് നേപ്പാൾ സൈന്യം രംഗത്തിറക്കിയിരിക്കുന്നത്.
ബെത്രാവതിക്ക് സമീപം എൽപിജി സിലിണ്ടറുകൾ, ഡ്രമ്മുകൾ, ചെരുപ്പുകൾ തുടങ്ങി വലിയ തോതിലുള്ള അവശിഷ്ടങ്ങളാണ് അടിഞ്ഞുകൂടിയിരിക്കുന്നത്. നേപ്പാൾ പോലീസും ദുരന്തനിവാരണ സേനകളും പ്രദേത്ത് തീവ്രമായ രക്ഷാപ്രവർത്തനം നടത്തിവരികയാണ്.
ഭോട്ടെ കോസി പ്രളയദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി ഉയർന്നതായി നാഷണൽ ഡിസാസ്റ്റർ റിസ്‌ക് റിഡക്ഷൻ ആൻഡ് മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. 2,400 പേരെ ഇനിയും കണ്ടെത്താനുണ്ട്. കാണാതായവരിൽ 27 നേപ്പാൾ പൊലീസ് ഉദ്യോഗസ്ഥരും 45 നേപ്പാൾ സൈനികരും 13 ആംഡ് പൊലീസ് ഫോഴ്‌സ് അംഗങ്ങളും 15 കസ്റ്റംസ് ജീവനക്കാരും 4 ഇമിഗ്രേഷൻ ഓഫീസർമാരും ഉൾപ്പെടുന്നു.









0 comments