നേപ്പാൾ മിന്നൽ പ്രളയം: ദുരിതാശ്വാസ ഹസ്തവുമായി ഇന്ത്യയും ചൈനയും

Image Credit: Reuters
ന്യൂഡൽഹി: മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടം നേരിട്ട നേപ്പാളിന് അടിയന്തര ദുരിതാശ്വാസ സഹായങ്ങളുമായി ഇന്ത്യയും ചൈനയും രംഗത്തെത്തി. 170 ലധികം ആളുകളുടെ മരണത്തിനിടയാക്കുകയും നിരവധി ആളുകളെ കാണാതാവുകയും ചെയ്ത ദുരന്തത്തിൽ ഇരു അയൽരാജ്യങ്ങളും രക്ഷാപ്രവർത്തനത്തിലും പുനരധിവാസത്തിലും സജീവ പങ്കാളിത്തം ഉറപ്പുനൽകി. ഇന്ത്യയ്ക്കും ചൈനയ്ക്കും പുറമെ അമേരിക്ക 5 ലക്ഷം ഡോളറിന്റെ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ദുരന്തബാധിത മേഖലകളുടെ പുനർനിർമാണത്തിനായി ലോകബാങ്ക് 2,500 കോടി നേപ്പാളീസ് രൂപ വരെ അടിയന്തര സഹായമായി നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
താത്കാലിക ടെന്റുകൾ, കമ്പിളി, ശുചിത്വ കിറ്റുകൾ, സോളാർ വിളക്കുകൾ, മരുന്നുകൾ എന്നിവയടക്കം പത്ത് ടൺ സാമഗ്രികൾ നേപ്പാളിലേക്ക് അയച്ചതായി ഇന്ത്യ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനും സഹായങ്ങളുമായും നേപ്പാളിലേക്ക് ഇന്ത്യയിൽനിന്ന് ഒരു വിമാനം അയച്ചിട്ടുണ്ട്. കൂടാതെ 37.5 ടൺ അവശ്യമരുന്നുകളും ഭക്ഷണപ്പൊതികളും കാഠ്മണ്ഡുവിലേക്ക് എത്തിച്ചു.
നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷായുമായി ഫോണിൽ സംസാരിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, നേപ്പാളിന് ആവശ്യമായ എല്ലാവിധ മാനുഷിക സഹായങ്ങളും വാഗ്ദാനം ചെയ്തു. കൂടാതെ ബാധിത മേഖലകളിൽ തിരച്ചിലിനായി എൻഡിആർഎഫ് സംഘങ്ങളെയും മെഡിക്കൽ സംഘങ്ങളെയും ഇന്ത്യ സജ്ജമാക്കിയിട്ടുണ്ട്.
നേപ്പാൾ സർക്കാരിന് അടിയന്തര സാമ്പത്തിക സഹായം നൽകാൻ ചൈനയും തീരുമാനിച്ചു. അതിർത്തി മേഖലയിൽ കാണാതായവർക്കായി സൈനിക ശേഷിയും വിഭവങ്ങളും പരമാവധി ഉപയോഗിച്ച് തെരച്ചിൽ നടത്താൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉത്തരവിട്ടു. ചൈനയുടെ അതിർത്തിയിലുള്ള ജിലോങ് പോർട്ട് വഴിയുള്ള രക്ഷാപ്രവർത്തനങ്ങൾക്കായി പീപ്പിൾസ് ലിബറേഷൻ ആർമിയുടെ എഞ്ചിനീയറിംഗ്, മെഡിക്കൽ ടീമുകളെ ചൈന വിന്യസിച്ചിട്ടുണ്ട്.









0 comments