ദുരന്തഭൂമിയായി നേപ്പാൾ; മിന്നൽ പ്രളയത്തിൽ മരണം 160, ഇന്ത്യയിൽ അതീവ ജാഗ്രതാ നിർദേശം

വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെട്ട ഒരാളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുന്നു Photo Credit: Reuters
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടം. മരണസംഖ്യ തുടർച്ചയായി ഉയരുന്നതായും നിരവധിയാളുകളെ കാണാതായിട്ടുണ്ടെന്നും പ്രാദേശിക ഭരണകൂടം അറിയിച്ചു. ടിബറ്റൻ അതിർത്തിയിൽനിന്നുള്ള ഭോട്ടെ കോസി നദിയിലുണ്ടായ മിന്നൽപ്രളയത്തിൽപെട്ട് ജീവൻ നഷ്ടപ്പെട്ടവരുടെ 160 ആയി. കാണാതായവർക്കായി തിരച്ചിൽ ശക്തമാക്കി.
നേപ്പാൾ സൈന്യവും പൊലീസും ദുരന്തനിവാരണ സേനയും ചേർന്നാണ് ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. റോഡുകളും പാലങ്ങളും വീടുകളും പ്രളയത്തിൽ ഒലിച്ചുപോയി. പല പ്രധാന പാതകളിലും ഗതാഗതം പൂർണമായി തടസ്സപ്പെട്ടത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
നദികളിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവർക്ക് അധികൃതർ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രളയം നേപ്പാളിലെ വിവിധ ഗ്രാമങ്ങളിൽ വൻനാശനഷ്ടമാണ് വിതച്ചത്. 800ഓളം പേരെ കാണാതായിട്ടുണ്ട്. ഇതിൽ 133 ഇന്ത്യക്കാരുമുണ്ട്.
നേപ്പാളിലെ മിന്നൽ പ്രളയത്തെ തുടർന്ന് ഇന്ത്യയുടെ അതിർത്തി ജില്ലകളിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. അതിർത്തി ജില്ലകളിൽ അധിക ദേശീയ ദുരന്ത പ്രതികരണ സേന സംഘങ്ങളെ വിന്യസിക്കും. ഈ ജില്ലകളിലെ ഭരണകൂടങ്ങൾക്ക് ഉയർന്ന ജാഗ്രതാ നിർദേശം നൽകി. നിലവിലെ സ്ഥിതി കേന്ദ്ര ആഭ്യന്തര, വിദേശകാര്യ, ജല, പ്രതിരോധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
ഗണ്ഡക് നദിക്കരികിലെ ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ ഇന്ത്യ-നേപ്പാൾ അതിർത്തിയോട് ചേർന്നുള്ള പ്രാദേശിക ഭരണകൂടങ്ങളോട് ജാഗ്രത പാലിക്കാനും സ്ഥിതിഗതികൾ കൃത്യമായി നിരീക്ഷിക്കാനും നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാരുകളുമായും എൻഡിആർഎഫ് സംഘങ്ങൾ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
അതേസമയം താത്കാലിക ടെന്റുകൾ, കമ്പിളി, ശുചിത്വ കിറ്റുകൾ, സോളാർ വിളക്കുകൾ, മരുന്നുകൾ എന്നിവയടക്കം പത്ത് ടൺ സാമഗ്രികൾ നേപ്പാളിലേക്ക് അയച്ചതായി ഇന്ത്യ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനും സഹായങ്ങളുമായും നേപ്പാളിലേക്ക് ഇന്ത്യയിൽനിന്ന് ഒരു വിമാനം അയച്ചിട്ടുണ്ട്.









0 comments