അടച്ചുപൂട്ടലിനിടെയുള്ള പിരിച്ചുവിടൽ രാഷ്ട്രീയ പ്രേരിതം; ട്രംപിനെ തടഞ്ഞ് യുഎസ് ഫെഡറൽ ജഡ്ജി

വാഷിങ്ടൺ : യുഎസിൽ അടച്ചുപൂട്ടൽ തുടരുന്നതിനിടെ ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടുന്നതിൽ നിന്ന് ട്രംപ് ഭരണകൂടത്തെ തടഞ്ഞ് യുഎസ് ഫെഡറൽ ജഡ്ജി. വെട്ടിക്കുറയ്ക്കലുകൾ രാഷ്ട്രീയ പ്രേരിതമാണെന്നും കൂടുതൽ ആലോചിക്കാതെയാണ് നടപ്പാക്കുന്നതെന്നും സാൻ ഫ്രാൻസിസ്കോയിലെ ജില്ലാ ജഡ്ജി സൂസൻ ഇൽസ്റ്റൺ പറഞ്ഞു. വെള്ളിയാഴ്ച മുതൽ 4,100ലധികം പിരിച്ചുവിടൽ നോട്ടീസുകൾ പുറപ്പെടുവിച്ചതിന്റെ കാരണം വിശദീകരിക്കാൻ ജില്ലാ ജഡ്ജി അസിസ്റ്റന്റ് യുഎസ് അറ്റോർണിയോട് ആവശ്യപ്പെട്ടു. പിരിച്ചുവിട്ട തൊഴിലാളികൾക്ക് തുടർനടപടികൾ എന്താണെന്ന് അറിയാൻ മാനവ വിഭവശേഷി വിദഗ്ധരുടെ സഹായമില്ലെന്നും കമ്പനി ഇ മെയിലുകൾ ആക്സസ് ചെയ്യാൻ തൊഴിലാളികൾക്ക് സാധിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. പിരിച്ചുവിടലുകൾ വളരെ സജ്ജമാണെന്നും വളരെയധികം മനുഷ്യനഷ്ടം ഉണ്ടാക്കുന്നുണ്ടെന്നും ജഡ്ജി നിരീക്ഷിച്ചു.
തൊഴിൽ വെട്ടിക്കുറവുകൾ നിയമവിരുദ്ധവും അധികാരപരിധിക്ക് അപ്പുറുള്ളതാണെന്നും വ്യക്തമാക്കികൊണ്ട് പിരിച്ചുവിടൽ തടയുന്നതിനുള്ള ഒരു താൽക്കാലിക നിരോധന ഉത്തരവും പുറപ്പെടുവിച്ചു. സംഭവത്തിൽ വൈറ്റ് ഹൗസ് പ്രതികരിച്ചില്ല. ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആൻഡ് ബജറ്റ് മറുപടി നൽകുമെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കിയത്.
പുതിയ പിരിച്ചുവിടൽ നോട്ടീസുകൾ പുറപ്പെടുവിക്കുന്നതിൽ നിന്നും ഇതിനകം അയച്ചവ നടപ്പിലാക്കുന്നതിൽ നിന്നും ഭരണകൂടത്തെ തടയണമെന്നും ആവശ്യപ്പെട്ടാണ് അമേരിക്കൻ ഫെഡറേഷൻ ഓഫ് ഗവൺമെന്റ് എംപ്ലോയീസും മറ്റ് ഫെഡറൽ ലേബർ യൂണിയനുകളും കോടതിയെ സമീപിച്ചത്. തൊഴിലാളികളെ ശിക്ഷിക്കാനും കോൺഗ്രസിൽ സമ്മർദ്ദം ചെലുത്താനും ഉദ്ദേശിച്ചുള്ള അധികാര ദുർവിനിയോഗമാണ് പിരിച്ചുവിടലെന്ന് യൂണിയനുകൾ പറഞ്ഞു.
ഒക്ടോബർ ഒന്നിനാണ് യുഎസിൽ ഷട്ട്ഡൗൺ ആരംഭിച്ചത്. അടച്ചുപൂട്ടൽ രണ്ടാം ആഴ്ചയിലേക്ക് കടന്നപ്പോഴാണ് ഫെഡറൽ ജിവനക്കാരെ പിരിച്ചുവിടാൻ ആരംഭിച്ചത്. ഫെഡറൽ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുക എന്ന തന്റെ ദീർഘകാല ലക്ഷ്യത്തിനുവേണ്ടി അടച്ചുപൂട്ടലിനെ ഉപയോഗിക്കുമെന്ന് ട്രംപ് ആവർത്തിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. അടച്ചുപൂട്ടൽ ദിവസങ്ങൾ പിന്നിട്ടതോടെ പിരിച്ചുവിടൽ ആരംഭിക്കുകയും ചെയ്തു. ഏഴ് ഏജൻസികൾ 4,000ത്തിലധികം തൊഴിലാളികളെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായും പിരിച്ചുവിടലുകൾ ഗണ്യമായി വർധിക്കുമെന്നും വൈറ്റ് ഹൗസ് ഓഫീസ് ഓഫ് മാനേജ്‌മെന്റ് സ്ഥിരീകരിച്ചിരുന്നു.









0 comments