ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചെന്ന് ഇസ്രയേൽ

അലി ലാരിജാനി
തെഹ്റാൻ: ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രയേൽ. ലാരിജാനി കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് അവകാശപ്പെട്ടെങ്കിലും, ഇക്കാര്യത്തിൽ ഇറാൻ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. രാത്രിയിൽ നടന്ന ആക്രമണങ്ങളിൽ ലാരിജാനിക്ക് പരിക്കേറ്റോ അതോ മരിച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ബാസിജ് റെസിസ്റ്റൻസ് ഫോഴ്‌സ് തലവൻ ഘോലംറേസ സുലൈമാനി, മറ്റ് മുതിർന്ന ബാസിജ് ഉദ്യോഗസ്ഥർ എന്നിവരെയും ആക്രമണത്തിൽ ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി ബന്ധപ്പെട്ട ലാരിജാനി ഉൾപ്പെടെയുള്ള 10 ഉദ്യോഗസ്ഥരെക്കുറിച്ച് വിവരം നൽകുന്നവർക്ക് യുഎസ് 10 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ആക്രമണ വാർത്തകൾക്കിടെ, ഇറാനിയൻ സ്റ്റേറ്റ് മീഡിയ (പ്രസ് ടിവി) ലാരിജാനിയുടെ പേരിലുള്ള ഒരു പ്രസ്താവന പുറത്തുവിട്ടു. ഇതിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ഇറാനിലെ അമേരിക്കൻ വിരുദ്ധ പ്രകടനങ്ങൾ കൃത്രിമമാണെന്ന വാദത്തെ പരിഹസിക്കുകയും ചെയ്തു.
ഇറാനെതിരെയുള്ള ആക്രമണങ്ങളിൽ മുസ്ലീം രാജ്യങ്ങളുടെ പിന്തുണ ലഭിക്കാത്തതിൽ ലാരിജാനി നിരാശ പ്രകടിപ്പിച്ചു. ഇസ്രയേൽ-അമേരിക്കൻ നീക്കങ്ങളെ "വഞ്ചനാപരമായ ആക്രമണം" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ലാരിജാനിയുടെ മരണം സ്ഥിരീകരിക്കപ്പെട്ടാൽ, പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനായിരിക്കും അദ്ദേഹം.










0 comments