യുഎസ് സൈനികത്താവളങ്ങളിൽ നിന്ന് 500 മീറ്ററെങ്കിലും അകലം പാലിക്കണം; ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ

പ്രതീകാത്മക ചിത്രം
തെഹ്‌റാൻ: അമേരിക്കൻ സൈനികത്താവളങ്ങൾ സ്ഥിതിചെയ്യുന്ന ഗൾഫ് രാജ്യങ്ങളിലെ താമസക്കാർ താവളങ്ങളിൽ നിന്ന് 500 മീറ്റർ എങ്കിലും അകലം പാലിക്കണമെന്ന മുന്നറിയിപ്പുമായി ഇറാൻ. മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷമായതിനാൽ സൈനികത്താവളങ്ങളും ചുറ്റുവട്ടവും ആക്രമിക്കപ്പെട്ടേക്കാമെന്നും മുന്നറിയിപ്പുണ്ട്.
ഇറാന് നേരെ തുടർച്ചയായ 13-ാം രാത്രിയും വ്യോമാക്രമണം പൂർത്തിയാക്കിയതായി യുഎസ് സൈന്യം അറിയിച്ചു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് യുഎസും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് നിലവിൽ മേഖലയിൽ യുഎസ് ആക്രമണങ്ങൾ തുടരുന്നത്.
ഹോർമുസ് കടലിടുക്കിൽ ഗതാഗതം നിയന്ത്രിക്കാനും ഫീസ് ഈടാക്കാനും തങ്ങൾക്ക് അവകാശമുണ്ടെന്ന് ഇറാൻ വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 28ന് യുഎസ് - ഇസ്രയേൽ സഖ്യം ഇറാനെതിരെ കടന്നാക്രമണം ആരംഭിച്ചതിന് മുൻപ് ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം ടോൾ ഫ്രീയായിരുന്നു.
അതേസമയം അമേരിക്ക കൈവശം വെച്ചിരിക്കുന്ന ഇറാന്റെ സ്വത്തുവകകൾ യുദ്ധത്തിൽ നിന്നുള്ള ചെലവുകൾ പരിഹരിക്കുന്നതിന് ഉപയോഗിക്കുമെന്ന് ട്രംപ് പുതിയ ഭീഷണി ഉയർത്തിയിട്ടുണ്ട്. എന്നാൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഈ പ്രസ്താവനയെ തള്ളിപ്പറഞ്ഞു. യുദ്ധം അവസാനിച്ച് സ്ഥിതിഗതികൾ പഴയപടിയായാൽ ആരുടെയും സ്വത്തുവകകൾ സുരക്ഷിതമായിരിക്കില്ലെന്നും തുടർന്നുണ്ടാകുന്ന സംഭവങ്ങൾ സമാധാനപരമായിരിക്കില്ലെന്നും അരാഗ്ചി എക്സിൽ കുറിച്ചു.
ഈ സംഭവങ്ങളോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ വർധിച്ചു. ബ്രെന്റ് ക്രൂഡ് ഓയിൽ വില 6 ശതമാനത്തിലധികം ഉയർന്ന് ബാരലിന് 100 യുഎസ് ഡോളറിലെത്തി.









0 comments