രണ്ടാംഘട്ട ചർച്ചയും മുടങ്ങി; ഇറാൻ വിദേശകാര്യമന്ത്രി ഇസ്ലാമാബാദിൽനിന്ന് മടങ്ങി

അബ്ബാസ് അരാഗ്‌ചി, ഡോണാൾഡ് ട്രംപ്
ഇസ്ലാമാബാദ്: അമേരിക്കൻ പ്രതിനിധികളുമായി ചർച്ചനടത്താതെ പാകിസ്ഥാൻ സന്ദർശനം പൂർത്തിയാക്കി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി മടങ്ങി. അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറല്ലെന്നാണ് ഇറാന്റെ നിലപാട്. നയതന്ത്രത്തിന്റെ കാര്യത്തിൽ അമേരിക്ക എത്രത്തോളം ഗൗരവമുള്ളവരാണെന്ന് ഇനിയും കണ്ടറിയേണ്ടതുണ്ടെന്ന് മസ്കത്തിലെത്തിയ ശേഷം അരാഗ്‌ചി എക്സിൽ കുറിച്ചു.
അരാഗ്‌ചി മടങ്ങിയതിന് പിന്നാലെ യുഎസ് സംഘത്തിന്റെ ഇസ്ലാമാബാദിലേക്കുള്ള യാത്ര റദ്ദാക്കിയതായി പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു. . "യാത്രയ്ക്കായി ഒരുപാട് സമയം പാഴാക്കുന്നു, ഒരുപാട് ജോലികൾ തീർക്കാനുണ്ട്!"- ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ൽ കുറിച്ചു.
ഇതോടെ പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ഇറാനുമായി അമേരിക്ക നടത്താനിരുന്ന രണ്ടാംഘട്ട ചർച്ചയാണ് മുടങ്ങിയത്. ഇൗ മാസം 11, 12 തീയതികളിൽ നടന്ന ആദ്യവട്ട ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് രണ്ടാംഘട്ട ചർച്ചക്ക് നീക്കം നടത്തിയത്.
ഇസ്‌ലാമാബാദിലെത്തിയ അരാഗ്‌ചി ശനിയാഴ്‌ച പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീർ തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു.











0 comments