ട്രംപിന്റെ എഐ പദ്ധതി: കലഹിച്ച് മസ്കും ആൾട്ട്‌മാനും

വാഷിങ്‌ടൺ: അമേരിക്ക പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച നിർമിതബുദ്ധി അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ സ്‌റ്റാർഗേറ്റിനെച്ചൊല്ലി പോരടിച്ച് ടെസ്‌ല മേധാവി ഇലോൺ മസ്കും ഓപൺ എഐ സിഇഒ സാം ആൾട്ട്‌മാനും. ചാറ്റ് ജിടിപി നിർമാതാക്കളായ ഓപൺ എഐ, ഒറാക്കിൾ, സോഫ്‌റ്റ് ബാങ്ക് എന്നിവയുടെ പങ്കാളിത്തത്തോടെ 50,000 കോടി ഡോളർ ചെലവിൽ പദ്ധതി നടപ്പാക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ, രൂക്ഷ വിമർശവുമായി മസ്ക് രംഗത്തെത്തി.
സോഫ്‌റ്റ് ബാങ്കിന് 100 കോടി ഡോളറിന്റെ നിക്ഷേപം ഉണ്ടെന്ന് ‘എക്സി’ൽ കുറിച്ച മസ്ക്, ഓപൺ എ ഐയുടെ കൈയിൽ പണമില്ലെന്നും ആരോപിച്ചു. ഇത്തരമൊരു സംരംഭം ഓപൺ എ ഐയെ ഏൽപ്പിക്കുന്നത് സുരക്ഷിതമായിരിക്കില്ലെന്നാണ് ട്രംപിന്റെ ഉപദേശകനും പുതിയ സർക്കാരിന്റെ ചെലവ്‌ചുരുക്കൽ നയങ്ങൾ തീരുമാനിക്കുന്നതിൽ പ്രധാനിയുമായ മസ്ക് പറയുന്നത്. എന്നാൽ, മസ്കിന്റെ ആരോപണം തെറ്റാണെന്ന് സാം ആൾട്ട്‌മാൻ പ്രതികരിച്ചു.
വർഷങ്ങളായി മസ്കും സാൾട്ട്‌മാനും തമ്മിൽ നിലനിൽക്കുന്ന കലഹത്തിന്റെ തുടർച്ചയാണ് പുതിയ വാഗ്വാദം. ഓപൺ എ ഐയുടെ ആദ്യകാല നിക്ഷേപകനും ബോർഡ് അംഗവുമായിരുന്നു മസ്ക്.










0 comments